Saturday, November 15, 2014

പോൾ മാത്യു

ഒരേഒരു സത്യമാണ് ജീവിച്ചുപോന്ന അൻപത്തിരണ്ടു വർഷങ്ങൾ കൊണ്ട് പോൾ മാത്യുവിന് മനസ്സിലാക്കാൻ കഴിഞ്ഞത്. അയാൾ, കാർ പോർച്ചിൽ കയറ്റിയിട്ട് കാത്തിരുന്ന് ക്ഷീണിച്ചുറങ്ങിപ്പോയ കുട്ടേട്ടനെ ഉണർത്താതെ, 'വെണ്‍തിങ്കൾ' എന്നൊക്കെ കവികൾ പാടിപ്പുകഴ്ത്തിയിരുന്ന നിലാവിലൂടെ കടൽക്കരയിലേക്ക് നടന്നു. അർദ്ധരാത്രി യായിരുന്നതിനാൽ ഏകാഗ്രത നഷ്ടപ്പെടില്ലായെന്നു തിട്ടമുണ്ടായിരുന്നു. പിന്നെ പുറകിൽ നിന്നുവിളിക്കാൻ കുട്ടേട്ടനും ഉണ്ടാകില്ല. ആശുപത്രിയിൽ നാളെമുതൽ  കുറച്ചു കാലത്തേക്ക് എല്ലുരോഗ വിധഗ്ദ്ധൻ ഉണ്ടാകില്ല; അത്രയല്ലേയുള്ളൂ...വേറെ ബുദ്ധിമുട്ടുകൾ മറ്റാർക്കും പോൾ മാത്യു ഇതുവരെ ഉണ്ടാക്കിയിട്ടില്ല, അതുസത്യമല്ലേ..!

പിന്നെ, കുട്ടേട്ടന്- ഒരു കൂറ്റൻ ബംഗ്ലാവും, ഏക്കറു കണക്കിന് സ്വത്തും, കുറച്ചു പഴക്കമുള്ളതാണെങ്കിലും ഒരു ഫോർഡു കാറും സ്വന്തമാകാൻ പോകുന്നു!, പണ്ട് നനകിഴങ്ങ് മോഷ്ടിച്ചു  വിശപ്പടക്കിയിരുന്ന കുട്ടേട്ടന് ജിവിതം ധന്യമായതായി തോന്നാൻ ഇതിൽപ്പരമെന്തുവേണം? ഒരുനാൾ അടിമ; മറ്റൊരുനാൾ ഉടമയെന്നാണല്ലോ പ്രമാണം.!

പോൾ മാത്യു പാറക്കെട്ടിന്റെ തുമ്പത്ത് വലിഞ്ഞു കയറി. പാവാടയുടെ ഞൊറി പോലെ വെളുത്ത തിരമാലകൾ താഴെ നൃത്തം ചെയ്യുകയാണെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. അപ്പോൾ ഉപ്പുകാറ്റ് തരണം ചെയ്ത് അതുവഴി കടന്നുപോയ ഒരു കൊതുക് പോൾ മാത്യുവിന്റെ ഇതുവരെ ആരും ചുംബിക്കാത്ത തുടുത്ത കവിളുകൾ കണ്ട് സ്വയം വിറച്ചു.

കവിളിൽ കുത്തിയ ഒരു കൊതുകിനോട് 'രക്തമായാലും സ്വർണ്ണമായാലും, മോക്ഷണം നല്ലതാണോ?' എന്ന് ഉപദേശ രൂപേണ ചോദിച്ചിട്ട് പൊക്കോളാൻ അദ്ദേഹം ആജ്ഞാപിച്ചു. എന്നിട്ട് പോൾ മാത്യു കടലിലേക്ക്‌ എടുത്തു ചാടി. കടൽ നേരെ കായലിലേക്ക് അരിച്ചു കയറി. കായൽ കടലിലേക്കും! 

No comments: