Sunday, December 7, 2014

'കോണ്ടം സിദ്ധാന്തം' അഥവാ ഉറയും, മനസ്സും വഴുതുന്ന അവസ്ഥ...


പറയാൻ മുഷിപ്പ് തോന്നുമെങ്കിലും പ്രവർത്തിക്കാൻ ആവേശം തോന്നുന്ന ഇത്തിരി ആശ്ലീലം തന്നെയാണ് വിൽഫ്രെഡിനും സംഭവിച്ചിരിക്കുന്നത്. തന്റെ കാമുകിയോടൊപ്പം ഭോഗലീലകളിലേർപ്പെട്ടിരിക്കുബോൾ ഡ്യൂറെക്സിന്റെ പ്രതിരോധകവചം വഴുതി ഉഷ്ണപ്പായയിൽ പതിച്ച ഒരു നിർഭാഗ്യ നിമിഷമാണ്‌ സന്ദർഭം!.

കാര്യങ്ങൾ മാസ്മരികതയിലേക്കെത്തിച്ചേരാൻ പത്തിലൊന്ന് നിമിഷങ്ങൾ മാത്രം അവശേഷിക്കുബോൾ തന്റെ എല്ലാമെല്ലാമായ '---' ന്റെ (ആ സമയത്ത് ഒരു പ്രത്യേക വിശേഷണ പദം കിട്ടുക വിഷമമല്ലേ..!) വാട്സ് ആപ്പിൽ വലിപ്പം കുറഞ്ഞ ഉൽക്കപോലെ ഒരു സന്ദേശം വന്നുപതിച്ചു. അതേ നിമിഷത്തിൽ കോണ്ടം അതിന്റെ സാധ്യതകൾ  മറന്ന് ഗുരുത്വാകർഷണത്തെ മാനിച്ചു. ചുളിഞ്ഞ; അത്രയൊന്നും വെടിപ്പും വൃത്തിയുമില്ലാത്ത കിടക്കയിലേക്ക് ജല ജീവിപോലെ അത് വഴുതി വീണു. ഗൌളിയെപ്പോലെ വിൽഫ്രെഡ്‌ കൈകുത്തി നിശ്ചലനായി. അതേ നിൽപ്പിൽ സ്വയം അവലോകനം ചെയ്തപ്പോൾ വിൽഫ്രെഡിന് ഇങ്ങിനെ തോന്നി: 'വൃത്തികെട്ടവൻ!. മൃഗങ്ങൾ ഇതിനെക്കാൾ എത്രയോ ഭേദം.! തന്റെ മാത്രം സ്വകാര്യമായിരുന്ന നഗ്നത..! ഛെ..!, ഇത്തിരിക്കൂടി ഭേദപ്പെട്ട മറ്റ് ഉല്ലാസോപാദികളൊന്നും മനുഷ്യന്...'

തല താഴ്‌ത്തി നോക്കുംബോൾ അന്ധേരിയിൽ അധ്ബിൻ സാഹിബിന്റെ ഇറച്ചിവെട്ടുകട ഓർമ്മ വരുന്നു. വീതിയുള്ള ഉരുളൻ മരക്കുറ്റി. തൊലിയുരിഞ്ഞ് കഷ്ണങ്ങളാക്കാൻ വച്ച ചൂളയിൽ വിരിഞ്ഞുവളർന്ന കോഴിയെപ്പോലെ...!

ത്ഭൂ.....!! വിൽഫ്രെഡ്‌ നീട്ടിത്തുപ്പി.

ഒരുതരം വൈക്ലബ്യം,  ഇത് എന്തുതരം വൈക്ലബ്യമാണ്?- വിൽഫ്രെഡ്‌ ചിന്തിച്ചു.

ഗൌളിയുടെ അവസ്ഥയിൽ നിന്നും ഇരുകാലിയായി രൂപാന്തരം പ്രാപിച്ച് വിൽഫ്രെഡ്‌ നിലത്തിറങ്ങി. സ്വിച്ച് പരതി. അപ്പോഴാണ്‌ ഓർത്തത്‌; വേണ്ട-പ്രകാശം പരത്തിക്കേണ്ടതില്ല. നഗ്ന വെളിച്ചത്തിൽ കണ്ണുകളിടയുന്നത് ഈയവസരത്തിൽ നന്നല്ല. വസ്ത്രങ്ങൾ കാലുകൾകൊണ്ടു പരതിയാൽ കിട്ടാവുന്നതേയുള്ളൂ. പരിചയക്കുറവിന്റെ ദോഷങ്ങളാണ് ഇതൊക്കെ. അടിവസ്ത്രം എങ്ങോട്ടാണ് വലിച്ചെറിഞ്ഞതെന്ന് ഓർത്തെടുക്കുന്നത് വിഷമകരമാകും. ഷൂ, റാക്കിൽ കയറ്റിവച്ചിട്ടാണ് കയറിയത്. അതോർമ്മയുണ്ട്. ഭാഗ്യം..!

വിൽഫ്രെഡ്‌ കതകുചാരി കട്ടിൽകിടക്കുന്ന ഇരുളിലേക്ക് നോക്കി. പെട്ടെന്ന് അബ്ദുവിനെ ഓർമ്മ വന്നു. ഇപ്പോൾ എന്താ അബ്ദുവിനെ ഓർക്കാൻ?

അബ്ദു കരിച്ചൽത്തോട് തുപ്പി നാറ്റിക്കാൻ രാവിലെ തുടങ്ങും. ഞങ്ങൾ രണ്ടാളും. തോടിന്റെ കരയിൽ നിന്ന് നീട്ടിത്തുപ്പും. അവന്റെ തുപ്പൽ പറക്കുന്ന പ്രാവിന്റെ ചേഷ്ട്ട പോലെ മറുകരതൊടും. 100 ഗ്രാം കോൾഗേറ്റു തുപ്പിത്തീർത്ത ദിവസങ്ങളുമുണ്ട്. അങ്ങിനെയാണ് ത്രേസ്യാമ്മ ചന്തി പപ്പടം പോലെ പോള്ളിച്ചിട്ട് മാവിലയുടെ ഉപയോഗം പറഞ്ഞു തരുന്നത്. അബ്ദുവിന്റെ അച്ഛൻ നാട്ടിൽ വരുബോഴൊക്കെ തുപ്പി തീർത്തതിനെകാൾ വലിയ കുഴലുകൾ കൊണ്ടു കൊടുത്തു. തോട്ടിലേക്ക് ചാഞ്ഞ തെങ്ങിന്റെ പാത്തിയിൽ കാലുകൾ നീട്ടിയിരുന്ന് തുപ്പുന്ന അബ്ദുവിനെ നോക്കി ഒരു ഇന്ദ്ര ജാലത്താൽ അബ്ദു നശിക്കട്ടെ എന്ന് ശപിക്കും.  അടുത്ത നിമിഷം അബ്ദു തുപ്പൽ പൂത്തിരിപോലെ ആകാശത്തേക്ക് ഉയർത്തുന്നത് കാണാം. ഈശോക്ക് രൂപക്കൂടിലെ ജാടയല്ലാതെ കാര്യ ഗൌരവമില്ലെന്ന വിചാരം ആദ്യമായി തോന്നിത്തുടങ്ങിയത് അന്നുമുതലാണ്. ഇങ്ങിനെ പരാചയത്തിന്റെ ഒഴുക്ക്, എന്നും നെടുംചാൽ കീറി മുന്നോട്ടൊഴുകുന്നു. എല്ലാം എപ്പോഴും ഇങ്ങനെയെന്തൊക്കെയോ ആയി കുരുങ്ങി ഇഴകൾ  വേർതിരിക്കാൻ കഴിയാതെ...

വാതിൽ ചാരിയോ.  ഉറപ്പില്ല; വിൽഫ്രെഡ്‌ പുറത്തേക്കിറങ്ങി. ഹൈമാസ്റ്റ് പ്രകാശവും രാപ്പകലുകൾ മറന്ന് ചീറിപ്പായുന്ന വാഹന വ്യൂഹങ്ങളും അപരിചിതരും മാത്രമുള്ള വിശാലമായ നഗരം. സിനിമാ സാഹസികത പോലെ ഡ്രയിനേജ് പൈപ്പുവഴി നെഞ്ഞുരച്ചു മുകളിലേക്കോ മതിൽചാടി പുറത്തേക്കോ നായകന് കഷ്ട്ടപ്പെടേണ്ടി വരാത്ത നഗരം. ആകാശത്തേക്ക് കുത്തിനിർത്തിയ നീളൻ ഫ്ലാറ്റാണിത്. ഇടനാഴി കടന്നാൽ ലിഫ്റ്റ്‌ പിടിക്കാം. ഒരു അലമാരയുടെ ഉള്ളിലെന്നപോലെ ലിഫ്റ്റ്‌ 16 ൽ നിന്ന് പൂജ്യത്തിലേക്കുപതിക്കും. മുഷിഞ്ഞ സ്വെറ്ററും പഴഞ്ചൻ സ്കാർഫും പുതച്ച് കസേരയിൽ ചുരുണ്ടിരുന്നുറങ്ങുന്ന ഭോലാ ഭായിയെയോ, അബ്രിക് സിങ്ങിനേയോ മറികടന്നാൽ ഉറക്കമില്ലാത്ത നഗരത്തിലേക്ക് നടന്നിറങ്ങാം...

അവന്യു ഒന്നിലെ മുഷിഞ്ഞ തന്റെ മുന്നൂറ്റിയാറാം നമ്പർ മുറിയെപ്പറ്റി ചിന്തിക്കുബോൾ ഹൃദയത്തിൽ, തുരപ്പൻ തുരക്കാനായി നിരങ്ങി നീങ്ങിവരുന്ന കാഴ്ച തെളിഞ്ഞുവരുന്നു. ഏതൊന്നും ഓർമ്മയിൽ മുട്ടി ഹൃദയം വലിയാതിരിക്കാൻ വിൽഫ്രെഡ്‌ കൈയിലെ പത്ത് വിരലുകളിലും മാറി മാറി ഞൊട്ടയിട്ടുകൊണ്ട് മുന്നോട്ടു നടന്നു. ചിലപ്പോഴൊക്കെ സ്വർണ്ണ നിറത്തിൽ പതിഞ്ഞു നീങ്ങുന്ന സ്വന്തം കരിനിഴലിൽ കാലടികൾ വച്ച് ഒരുതരം ആഹ്ലാദം മനസിനെ പൊതിയുന്നതായി നടിച്ചുകൊണ്ട്‌....

ടാക്സി പിടിച്ചാണ് വിൽഫ്രെഡിന് അവന്യു ഒന്നിലേക്ക് തിരിച്ചു പോകേണ്ടിയിരുന്നത്‌. പകലായിരുന്നെങ്കിൽ 'ബി-6' ബസ്സ്‌ പിടിക്കണം. ഒരു ആപ് ഉണ്ട്. അതുഞെക്കിയാൽ ടാക്സിയെത്തും. തെരുവിന്റെ ചില മറവുകളിൽ നിന്ന് ഡ്രൈവർ ജി. പി. ആർ. എസ് വഴി വിൽഫ്രെഡിന്റെ മറ്റാരും ആ നിമിഷത്തിൽ കാണാത്ത മനസ്സിനെ തോട്ടറിയും. പക്ഷെ ഇപ്പോൾ ടാക്സി വേണ്ട. നടക്കാൻ തന്നെയാണ് തീരുമാനം. ചുമട്ടു കാളയെപ്പോലെ എത്രയോ മരവണ്ടികൾ പണ്ട് ഈ നഗരത്തിൽ വലിച്ച് നടന്നിരിക്കുന്നു...!

മുകളിലെ ഇരുംബു തൂണിൽ നിന്ന് കുത്തിചൊരിയുന്ന മഞ്ഞ പ്രാകാശം. പ്രാകശത്തിലേക്ക് നോക്കി വിൽഫ്രെഡു ചിന്തിച്ചു: എത്ര കോടി വർഷങ്ങളായി പ്രപഞ്ചം നിലനിൽക്കുന്നു..! താൻ നിലനിൽക്കുമോ? ജീവന്റെ തന്മാത്ര തന്നോടൊപ്പം വിരലിൽ കൂട്ടാവുന്ന വർഷങ്ങൾ കൊണ്ട് വിസ്മൃതിയിലേക്ക് പതിക്കാൻ പോകുകയാണ്. ഒരു പുത്രനിലൂടെ തന്മാത്ര മുന്നോട്ട് നടക്കും. അച്ഛൻ ആരാണെങ്കിലും അദേഹത്തിന്റെ തന്മാത്ര താൻ വഹിച്ചു നടക്കുന്നില്ലേ.

താത്ത്വികമായി ചിന്തിച്ച് അനിവാര്യമായ നാശം ഒഴിവാക്കാനാണ് വാട്സ് ആപ് ഒരു റഡാർ പോലെ സ്ഥാപിച്ച് വിൽഫ്രെഡ്‌ ജീവിതത്തിന്റെ ആവർത്തന വിരസതയുടെ പൽച്ചക്രങ്ങൾ തിരിച്ചു കറക്കാൻ മാസങ്ങൾക്കുമുൻപ് തുടക്കമിട്ടത്. അതിനും ഉദ്ദേശം പറഞ്ഞാൽ പതിറ്റാണ്ടുകൾക്കുമുൻപുതന്നെ രഹസ്യമായോ അതി നിഗൂഡമായോ എതിർ ലിംഗാന്വേക്ഷണം വിൽഫ്രെഡ്‌ തുടങ്ങിയിട്ടുണ്ടായിരുന്നു. ശാസ്ത്രത്തിന്റെ ശോചനീയ അവസ്ഥയും ഒരുപക്ഷേ അന്നൊക്കെ ഉദ്ദേശശുദ്ധിക്ക് തുരങ്കം വച്ചിട്ടുണ്ടാകും. അതിന്റെയൊക്കെ പരിസമാപ്തിയാണ് കുറച്ചു മുൻപ് ഒരു നിമിഷം കൊണ്ടു പാളിപ്പോയത്. അതോർത്തപ്പോൾ വിൽഫ്രെഡ്‌ വിളക്കുകാലിന്റെയോ കൂറ്റൻ പരസ്യ ബോർഡിന്റെയോ കീഴിൽ നിന്ന് വീണ്ടും വീണ്ടും ഞെട്ടി. ഒരു ഭീമാകാരാൻ ട്രെയ് ലർ 24 ടയറുകളുമായി വിൽഫ്രെഡിന്റെ ഞെട്ടലുകളും ചിന്തകളും മറച്ചുകൊണ്ട് അതുവഴി കടന്നുപോയി. അതിങ്ങനെ ടാറിലൂടെ യിഴഞ്ഞ് പ്രഭാതത്തിന്റെ കുളിർമയിലൂടെ കിളികളുടെ കലമ്പലുകളേറ്റുവാങ്ങി മുന്നോട്ടു പോകും...!

വരാൻ പോകുന്ന പ്രഭാതത്തെയോർത്തുകൊണ്ട് വിൽഫ്രെഡ്‌ തന്റെ കോണ്ടം സിദ്ധാന്തത്തിലേക്ക് തിരിച്ചു വന്നു. അതെ-കോണ്ടം സിദ്ധാന്തത്തിലൂടെ തുടക്കമിട്ട് പതിയെ മറ്റൊരു ശുഭ മുഹൂർത്തത്തിൽ ബീജാവാപം നടത്താമെന്നായിരുന്നു വിൽഫ്രെഡിന്റെ രഹസ്യ പദ്ധതി. വലിയൊരു മാസ്മരിക പ്രകടനത്തിലൂടെ എതിർലിംഗത്തിന്റെ മനസ്സ് കീഴ്‌പ്പെടുത്തുക എന്നതാണ് തന്ത്രം. ഒരിക്കലതിൽ വിജയിക്കാനായാൽ തന്മാത്ര കൈയും കാലും വച്ച് പുറത്തേക്കു വരും. കൊച്ചുത്രേസ്യാമ്മയ്ക്ക്  പണ്ട് സംഭവിച്ചതുപോലെ...ത്രേസ്യാമ്മ പരദൂഷണക്കാരെ ആട്ടിപ്പായിച്ച് കല്പാത്തിയുടെ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് തന്നെ വളർത്തിയില്ലേ...! കോണ്ടം സിദ്ധാന്തത്തെ വിൽഫ്രെഡ്‌ സ്വയം നിർമ്മിച്ചെടുത്തത് സ്വന്തം അനുഭവങ്ങളുടെ ശ്രേഷ്ട്ടത കൊണ്ടാണ്. എന്നാലും എവിടെയൊക്കെയോ എന്തൊക്കെയോ കുരുങ്ങുകയോ പരാചയപ്പെടുകയോ....

പെട്ടെന്ന്  കാലിൽത്തടഞ്ഞ തകരക്കൂടിനെ വിദഗ്ദനായ കാൽപ്പന്തു തട്ടുകാരനെപോലെ ഇരുളിലൂടെ പറപ്പിച്ചു കൊണ്ട് വിൽഫ്രെഡ്‌ മനസ്സിനെ ശിലപോലെ ഉറയ്കൂ എന്ന് സ്വയം അഭ്യർത്തിച്ചു. ശിവജി മാർഗ് ഇര വിഴുങ്ങിയ പാംബിനെപ്പോലെ ഇഴയാൻ മടിച്ച് മയങ്ങി ക്കിടക്കുകയാണ്.  ഇരുപത്തിയേഴു വർഷങ്ങളായി ഈ നഗരത്തിലിങ്ങിനെ രാത്രിയും, പകലും, ഋതുക്കളും കടന്ന് വാഹനങ്ങളും മനുഷ്യരും ചീറിപ്പാഞ്ഞുകൊണ്ടേയിരിക്കുന്നു.

****

ആവർത്തന വിരസത വിൽഫ്രെഡിനെ നോവിക്കുന്നുണ്ടോയെന്ന് നമുക്കാർക്കുമറിയില്ല. നിലാവ് മങ്ങി മഴ ചോർന്നു കൊണ്ടിരുന്ന ഒരു രാത്രിയിൽ കൽപ്പാത്തിയുടെ പടിഞ്ഞാറേക്കരയിൽ നിന്നിറങ്ങിപ്പുറപ്പെട്ടിട്ട് തിരികെ പോകാത്തത് എന്തുകൊണ്ടാണ്? അന്നേരമുണ്ടായിരുന്ന കുരുക്ഷേത്ര സമാനമായ സംഘർഷം എന്തായിരുന്നിരിക്കും? അതൊക്കെ വിൽഫ്രെഡിനും കൊച്ചുത്രേസ്യക്കുമല്ലാതെ മറ്റാർക്കെങ്കിലും അതിനെപ്പറ്റി അറിവുണ്ടായിരുന്നോ?, നമുക്ക് ഒന്നുമറിയില്ല.

ഇപ്പോൾ നോക്കിയാൽ 'ബി 6' ബസ്സ് സ്റ്റോപ്പിൽ എത്തി നില്ക്കുന്ന വിൽഫ്രെഡിനെകാണാം. പുലർക്കാലത്ത് വന്നുചേരാനിടയുള്ള ബസ്സുകൾക്കായി സാമാന്യം വൃത്തി കുറഞ്ഞ ബസ്സ് ഷെൽട്ടർ മഞ്ഞുപുതച്ചു കിടക്കുന്നു. പക്ഷെ അവിടെ തങ്ങിനില്ക്കാതെ കോളാബാ റോഡിലേക്ക് വിൽഫ്രെഡ്‌ നടക്കുന്നു. മുന്നൂറു മീറ്റർ നടന്നാൽ അടികലങ്ങി മറിയുന്ന കടലാണ്. അതിനപ്പുറം നങ്കൂരമിട്ട കപ്പലുകൾക്കിടയിലൂടെ കടൽ നോക്കി നിൽക്കുമ്പോൾ എന്തെങ്കിലും വഴുതിപ്പോയതായി വിൽഫ്രെഡിനു തോന്നുകയില്ലായിരിക്കാം. മറ്റൊരു സിദ്ധാന്തവും ചിലപ്പോൾ അവിടെവെച്ച് ആവിഷ്ക്കരിക്കാൻ കഴിഞ്ഞേക്കും.

കാൽനടക്കാർക്കുള്ള വഴി വിട്ട് നിലാവിന്റെ ലാളനയിൽ തണുത്തു കിടന്ന നിരത്തിലൂടെ വിൽഫ്രെഡ്‌ നടക്കുകയാണ്....

NB: കൈരളിയുടെ കാക്കയിൽ 2016 ജനുവരി-മാർച് ലക്കം പസിദ്ധീകരിച്ച കഥ.  


മുംബൈയിൽ നിന്ന് ശ്രീ. മോഹൻ കാക്കനാടാൻ 
പ്രസിദ്ധീകരിക്കുന്ന കൈരളിയുടെ കാക്ക. 



No comments: