Thursday, May 19, 2016

സേവനതല്പരനല്ലാത്ത സാധാരണക്കാരൻ

പൊതുജനങ്ങളെ സേവിച്ച് കൃതാർത്ഥരാകാൻ സ്വജീവിതം ഉഴിഞ്ഞുവെച്ച മഹാന്മാരും മഹതികളും വായിച്ചറിയാൻ; സേവനതല്പരനല്ലാത്ത, ഭരണചക്രത്തെ ചൂണ്ടാണി വിരലിലിട്ട് അമ്മാനമാടാൻ കാര്യശേഷിയില്ലാത്ത ഒരേയൊരു സമ്മതിധാനാവകാശം മാത്രം സ്വന്തമായുള്ള  ഒരു സാധാരണ പൌരന്റെ ഉത്‌കണ്‌ഠ താഴെക്കാണും വിധം രേഖപ്പെടുത്തുന്നു:

നിങ്ങൾ ചിരിച്ചും ചിരിക്കാതെയും, മുടി ചീകിയും ചീകാതെയും, തൊഴുതും തൊഴാതെയും, മുഷ്ട്ടി ആകാശത്തേക്ക് ചുരുട്ടിയും ചുരുട്ടാതെയും ഫോട്ടോക്കടകളിൽ കുറച്ചു ദിവസങ്ങൾക്ക്മുന്നേ ചിലവിട്ട കഷ്ടതകൾ ഓർക്കുന്നുണ്ടാകുമെന്നു വിശ്വസിക്കുന്നു.

വെളുക്കാത്ത മുഖങ്ങൾ ചായമടിപ്പിച്ചു വെളുപ്പിക്കാൻ അണികളോടോപ്പം തന്നെ ചിലര്ക്ക് പ്രൊഫഷനൽ ചായമാടിക്കാരെയും വേണ്ടിവന്നിട്ടുണ്ടാകുമെന്നത് ഞങ്ങൾ വിസ്മരിക്കുന്നില്ല.

നിങ്ങളുടെ ഈ കഷ്ടപാടുകളെല്ലാം തന്നെ പൊതുജന സേവനമെന്ന മഹത്തായ ലക്ഷ്യത്തിനാണെന്ന്  തിരിച്ചറിയുംബോഴൊക്കെ ഞങ്ങളിൽ പലരുടെയും കൺകോണുകളിൽ കൃതഞാത തികട്ടി നനവു പടരുന്നുവെന്ന് ഇതോടൊപ്പം പറഞ്ഞുകൊള്ളട്ടെ.

DSLR ക്യാമറ ലൻസുകളിലൂടെ ഒപ്പിയെടുത്ത നിങ്ങളുടെ കോമളരൂപങ്ങൾ വീണ്ടും സാങ്കേതികമായി മെച്ചപ്പെടുത്തി  ഫ്ലെക്സ് എന്നറിയപ്പെടുന്ന പ്ലാസ്റ്റിക്‌ മാലിന്യത്തിൽ പതിപ്പിച്ച്  തെരുവോരങ്ങളിലും, പട്ടണങ്ങളിലും ഗ്രാമങ്ങളിലെ പ്രാന്ത പ്രദേശങ്ങളിലുമെന്നുവേണ്ട;  മുതുകിന് പിൻ ഭാഗത്തുകൂടെ ചായ നീട്ടിയടിച്ച് പതപ്പിച്ച് ചരിത്രം ശ്രിഷ്ട്ടിച്ച ഞങ്ങളുടെ 'രായപ്പേട്ടന്റെ' ചായക്കടയുടെ ചായ്പ്പിൽവരെ കെട്ടിത്തൂക്കിയും  ആണികൊണ്ട് തറച്ചും വാത്സല്ല്യം തുളുമ്പുന്ന- പ്രവാചകന്റെ കണ്ണുകളോടെ തന്നിലേക്ക് ആകർഷിപ്പിച്ച് കത്തുന്ന ചൂടിലും കാത്തു കിടന്നത് ഞങ്ങളുടെ ഹൃദയങ്ങളിൽ ഇതാ ഇപ്പോഴും തപാൽ മുദ്രപോലെ പതിഞ്ഞു കിടപ്പുണ്ട്...!

പക്ഷെ ഇപ്പോൾ നോക്കൂ...! മെയ്‌ 19 നു ശേഷം സൂര്യൻ ഉച്ചസ്ഥായിയിൽ എത്തുന്നതിനു മുന്പുതന്നെ നിങ്ങളിൽ പലരുടെയും ചിരി മാഞ്ഞുപോയിരിക്കുന്നു. പകരം പുച്ഛം എന്നുപറയാവുന്ന എന്തോ ഒരു ഇത്,  കടന്നൽക്കുത്തേറ്റ കുരങ്ങനെപ്പോലെ രൂപം കൊണ്ടുവരുന്നു...!, നിങ്ങളിൽ മറ്റു ചിലരെ നോക്കുമ്ബോൾ നേരത്തെയുണ്ടായിരുന്ന  പുഞ്ചിരിയുടെ സ്ഥാനം- ഒരുപിടി പിച്ചിപ്പൂവ്  കൈയിൽ വാരിയെടുത്ത്  കാര്യ കാരണമില്ലാതെ അട്ടഹസിക്കുന്ന രാവണ മഹാരാജാവിനെപോലെ ബീഭത്സ മായിക്കൊണ്ടിരിക്കുന്നു.

അതൊക്കെ എന്തുതന്നെയാകട്ടെ- ഞങ്ങൾക്കുവേണ്ടി മരണം വരെ ജീവിക്കാനും ചോരോയോ ചാരായമോ വേണ്ടത് എതോചിതം ചിന്താനും മനസ്സുറപ്പിച്ചിറങ്ങിയ മഹാത്മാക്കളെ; കയ്പ്പക്കായ പോലെ വിശാലമല്ലാത്ത എന്നാൽ പ്രകൃതിയാൽ വേണ്ടുവോളം അനുഗ്രഹിക്കപ്പെട്ടിരുന്ന കൊച്ചു കേരളത്തിലെ 'ഫ്ലെക്സ്' എന്ന പേരിൽ അറിയപ്പെടുന്ന പ്ലാസ്റ്റിക്‌ മാലിന്യം ചിരിച്ചുകൊണ്ടിരിക്കുന്ന നിങ്ങളോ, ചിരിപ്പിക്കാൻ ഇക്കിളി കൂട്ടിയ അണികളോ ചേർന്ന് സ്വയം അഴിച്ചെടുത്തു സംസകരിച്ചാൽ- ഞങ്ങളും, വരാൻ പോകുന്ന തലമുറകളും കുറച്ചുകാലം കൂടി ഭൂമി എന്ന വസ്തു ഒരു യാധാർത്യമായിത്തന്നെ അനുഭവിച്ചുകൊള്ളുമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. സമയം കിട്ടിയാൽ കുറച്ചു മുളച്ചു പൊന്താവുന്ന വിത്തുകളും തുമ്മിരസിക്കൻ മൂക്കിൽ പ്പൊടി തിരുകുന്നപോലെ മണ്ണിൽ പുതപ്പിച്ചുവച്ചാൽ ഗുണകരമാകും എന്നുതന്നെയാണ് വിശ്വാസം.!

കേവലം 60-70 വർഷം ആയുസ്സുള്ള- മഹാബുദ്ധിശാലികളായ നമ്മിലാരോക്കയോ ശ്രഷ്ടിച്ച പ്ലാസ്റ്റിക്‌ എന്ന മഹത് വസ്തുവിന് 1 ദശലക്ഷം  വർഷം ഭൂമിയിൽ നിലനിൽക്കാനുള്ള ആയുസ്സുണ്ട് എന്നുകേൾക്കുമ്പോൾ എത്ര ഉയരങ്ങളിൽ എത്തിയാലും കാലാകാലങ്ങളായി നിലനിൽക്കുന്ന മാനുഷികമായ അസൂയയെന്ന വികാരം മുറുകെപിടിച്ച് ഇവറ്റകളെ നമുക്കുമുന്നെ കെട്ടുകെട്ടിക്കേണ്ടതല്ലേ...!

കുറച്ചു ദിവസങ്ങളായി നിശ്ചലമായി ചുരുട്ടിപ്പിടിച്ചിരുന്ന കൈകൾ കോർത്തുപിടിച്ച്, പ്രകൃതിയെയും സർവ ചരാചരങ്ങളെയും നിലനിർത്തി നല്ല നാളെയിലേക്ക് ചുവടുവയ്ക്കുന്നവരാകുമെന്നു- ഒരേയൊരു സമ്മതിധാനാവകാശം മാത്രം സ്വന്തമായുള്ള സാധാരണ പൌരൻ പ്രത്യാശിക്കുന്നതിൽ തെറ്റുണ്ടെങ്കിൽ കാര്യ കാരണ സഹിതം തിരുത്താൻ സന്നദ്ധനാണെന്ന് വിനീതമായി അറിയിച്ചുകൊള്ളട്ടെ.!

സസ്നേഹം,
സേവനതല്പരനല്ലാത്ത
സാധാരണക്കാരൻ  

No comments: