Saturday, September 3, 2011

മരണം

പാല്ക്കാരന്‍ വന്നപാടെ ഒരു സംസ്സാരമുണ്ടായി. 
അവിനാശുവിന്റെ പുളിമരത്തില്‍ അയാള്‍ കെട്ടിത്തൂങ്ങിച്ചത്തിരിക്കുന്നു.
വാസന്തിയും കുളത്തിക്കാരിയും (യഥാര്‍ത്ഥ പേര് വത്സമ്മ) അയാള്‍ക്ക്‌ 
പ്രേമാനൈരാശ്യമുണ്ടായിരുന്നു എന്നുപറഞ്ഞു. 
സഖാവും, ഗ്രന്ഥശാലാസെക്രട്ടറി ജോണ്‍ സെബാസ്റ്റ്യനും വംശനാശമെന്നുറപ്പിച്ചു. രാമനും കൊച്ചു മണിയും ഉന്മാദത്തിനു ചികിത്സ ഫലിക്കില്ലാന്നുവാശിപിടിച്ചു. കൊച്ചാപ്പിക്കു സംശയമേയില്ല, കുടി കുലംമുടിക്കും!
സിദ്ധാര്‍ഥന്‍ വരമ്പിലെ പുല്മെത്തയില്‍ നിവര്‍ന്നു കിടന്ന്  ചന്ദ്രന്റെ പലായനം ശ്രദ്ധയോടെ വീക്ഷിച്ചു കൊണ്ട് നിലാവെളിച്ചത്തില്‍ പറഞ്ഞു:
"നല്ലൊരു ശുഭ മുഹൂര്‍ത്തത്തില്‍ ഞാനും മരിക്കും!"

തിരിച്ചു പോക്ക്

ഗോവര്‍ദ്ധന്‍ വിശ്വ വിഖ്യാതമായ യാത്രകള്‍ തുടരുകയുണ്ടായി.
ഒടുവില്‍ 364 ദിവസം കാല്‍നടയായി, മനുഷ്യന്‍ തീര്‍ത്ത
അത്യാഗ്രഹത്തിന്റെ പിടിച്ചടക്കല്‍ രേഖപെടുത്തിയ രാജ്യാന്തര
അതിര്‍ത്തിയിലെത്തി ചേര്‍ന്നു.
വെറുതെ അതിര്‍ത്തി കടക്കാന്‍ പറ്റില്ല. ചാടിക്കടക്കണം.
ആറുമീറ്റര്‍ പൊക്കം! മുകളിലെ ശൂന്യതയിലേക്ക് തുളച്ചുകയറുന്ന
കൂര്‍ത്ത ഇരുമ്പ് തൂണുകള്‍.

ഗോവർധൻ തിരികെ പോന്നു എന്ന് ചരിത്രം!