Thursday, May 19, 2016

സേവനതല്പരനല്ലാത്ത സാധാരണക്കാരൻ

പൊതുജനങ്ങളെ സേവിച്ച് കൃതാർത്ഥരാകാൻ സ്വജീവിതം ഉഴിഞ്ഞുവെച്ച മഹാന്മാരും മഹതികളും വായിച്ചറിയാൻ; സേവനതല്പരനല്ലാത്ത, ഭരണചക്രത്തെ ചൂണ്ടാണി വിരലിലിട്ട് അമ്മാനമാടാൻ കാര്യശേഷിയില്ലാത്ത ഒരേയൊരു സമ്മതിധാനാവകാശം മാത്രം സ്വന്തമായുള്ള  ഒരു സാധാരണ പൌരന്റെ ഉത്‌കണ്‌ഠ താഴെക്കാണും വിധം രേഖപ്പെടുത്തുന്നു:

നിങ്ങൾ ചിരിച്ചും ചിരിക്കാതെയും, മുടി ചീകിയും ചീകാതെയും, തൊഴുതും തൊഴാതെയും, മുഷ്ട്ടി ആകാശത്തേക്ക് ചുരുട്ടിയും ചുരുട്ടാതെയും ഫോട്ടോക്കടകളിൽ കുറച്ചു ദിവസങ്ങൾക്ക്മുന്നേ ചിലവിട്ട കഷ്ടതകൾ ഓർക്കുന്നുണ്ടാകുമെന്നു വിശ്വസിക്കുന്നു.

വെളുക്കാത്ത മുഖങ്ങൾ ചായമടിപ്പിച്ചു വെളുപ്പിക്കാൻ അണികളോടോപ്പം തന്നെ ചിലര്ക്ക് പ്രൊഫഷനൽ ചായമാടിക്കാരെയും വേണ്ടിവന്നിട്ടുണ്ടാകുമെന്നത് ഞങ്ങൾ വിസ്മരിക്കുന്നില്ല.

നിങ്ങളുടെ ഈ കഷ്ടപാടുകളെല്ലാം തന്നെ പൊതുജന സേവനമെന്ന മഹത്തായ ലക്ഷ്യത്തിനാണെന്ന്  തിരിച്ചറിയുംബോഴൊക്കെ ഞങ്ങളിൽ പലരുടെയും കൺകോണുകളിൽ കൃതഞാത തികട്ടി നനവു പടരുന്നുവെന്ന് ഇതോടൊപ്പം പറഞ്ഞുകൊള്ളട്ടെ.

DSLR ക്യാമറ ലൻസുകളിലൂടെ ഒപ്പിയെടുത്ത നിങ്ങളുടെ കോമളരൂപങ്ങൾ വീണ്ടും സാങ്കേതികമായി മെച്ചപ്പെടുത്തി  ഫ്ലെക്സ് എന്നറിയപ്പെടുന്ന പ്ലാസ്റ്റിക്‌ മാലിന്യത്തിൽ പതിപ്പിച്ച്  തെരുവോരങ്ങളിലും, പട്ടണങ്ങളിലും ഗ്രാമങ്ങളിലെ പ്രാന്ത പ്രദേശങ്ങളിലുമെന്നുവേണ്ട;  മുതുകിന് പിൻ ഭാഗത്തുകൂടെ ചായ നീട്ടിയടിച്ച് പതപ്പിച്ച് ചരിത്രം ശ്രിഷ്ട്ടിച്ച ഞങ്ങളുടെ 'രായപ്പേട്ടന്റെ' ചായക്കടയുടെ ചായ്പ്പിൽവരെ കെട്ടിത്തൂക്കിയും  ആണികൊണ്ട് തറച്ചും വാത്സല്ല്യം തുളുമ്പുന്ന- പ്രവാചകന്റെ കണ്ണുകളോടെ തന്നിലേക്ക് ആകർഷിപ്പിച്ച് കത്തുന്ന ചൂടിലും കാത്തു കിടന്നത് ഞങ്ങളുടെ ഹൃദയങ്ങളിൽ ഇതാ ഇപ്പോഴും തപാൽ മുദ്രപോലെ പതിഞ്ഞു കിടപ്പുണ്ട്...!

പക്ഷെ ഇപ്പോൾ നോക്കൂ...! മെയ്‌ 19 നു ശേഷം സൂര്യൻ ഉച്ചസ്ഥായിയിൽ എത്തുന്നതിനു മുന്പുതന്നെ നിങ്ങളിൽ പലരുടെയും ചിരി മാഞ്ഞുപോയിരിക്കുന്നു. പകരം പുച്ഛം എന്നുപറയാവുന്ന എന്തോ ഒരു ഇത്,  കടന്നൽക്കുത്തേറ്റ കുരങ്ങനെപ്പോലെ രൂപം കൊണ്ടുവരുന്നു...!, നിങ്ങളിൽ മറ്റു ചിലരെ നോക്കുമ്ബോൾ നേരത്തെയുണ്ടായിരുന്ന  പുഞ്ചിരിയുടെ സ്ഥാനം- ഒരുപിടി പിച്ചിപ്പൂവ്  കൈയിൽ വാരിയെടുത്ത്  കാര്യ കാരണമില്ലാതെ അട്ടഹസിക്കുന്ന രാവണ മഹാരാജാവിനെപോലെ ബീഭത്സ മായിക്കൊണ്ടിരിക്കുന്നു.

അതൊക്കെ എന്തുതന്നെയാകട്ടെ- ഞങ്ങൾക്കുവേണ്ടി മരണം വരെ ജീവിക്കാനും ചോരോയോ ചാരായമോ വേണ്ടത് എതോചിതം ചിന്താനും മനസ്സുറപ്പിച്ചിറങ്ങിയ മഹാത്മാക്കളെ; കയ്പ്പക്കായ പോലെ വിശാലമല്ലാത്ത എന്നാൽ പ്രകൃതിയാൽ വേണ്ടുവോളം അനുഗ്രഹിക്കപ്പെട്ടിരുന്ന കൊച്ചു കേരളത്തിലെ 'ഫ്ലെക്സ്' എന്ന പേരിൽ അറിയപ്പെടുന്ന പ്ലാസ്റ്റിക്‌ മാലിന്യം ചിരിച്ചുകൊണ്ടിരിക്കുന്ന നിങ്ങളോ, ചിരിപ്പിക്കാൻ ഇക്കിളി കൂട്ടിയ അണികളോ ചേർന്ന് സ്വയം അഴിച്ചെടുത്തു സംസകരിച്ചാൽ- ഞങ്ങളും, വരാൻ പോകുന്ന തലമുറകളും കുറച്ചുകാലം കൂടി ഭൂമി എന്ന വസ്തു ഒരു യാധാർത്യമായിത്തന്നെ അനുഭവിച്ചുകൊള്ളുമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. സമയം കിട്ടിയാൽ കുറച്ചു മുളച്ചു പൊന്താവുന്ന വിത്തുകളും തുമ്മിരസിക്കൻ മൂക്കിൽ പ്പൊടി തിരുകുന്നപോലെ മണ്ണിൽ പുതപ്പിച്ചുവച്ചാൽ ഗുണകരമാകും എന്നുതന്നെയാണ് വിശ്വാസം.!

കേവലം 60-70 വർഷം ആയുസ്സുള്ള- മഹാബുദ്ധിശാലികളായ നമ്മിലാരോക്കയോ ശ്രഷ്ടിച്ച പ്ലാസ്റ്റിക്‌ എന്ന മഹത് വസ്തുവിന് 1 ദശലക്ഷം  വർഷം ഭൂമിയിൽ നിലനിൽക്കാനുള്ള ആയുസ്സുണ്ട് എന്നുകേൾക്കുമ്പോൾ എത്ര ഉയരങ്ങളിൽ എത്തിയാലും കാലാകാലങ്ങളായി നിലനിൽക്കുന്ന മാനുഷികമായ അസൂയയെന്ന വികാരം മുറുകെപിടിച്ച് ഇവറ്റകളെ നമുക്കുമുന്നെ കെട്ടുകെട്ടിക്കേണ്ടതല്ലേ...!

കുറച്ചു ദിവസങ്ങളായി നിശ്ചലമായി ചുരുട്ടിപ്പിടിച്ചിരുന്ന കൈകൾ കോർത്തുപിടിച്ച്, പ്രകൃതിയെയും സർവ ചരാചരങ്ങളെയും നിലനിർത്തി നല്ല നാളെയിലേക്ക് ചുവടുവയ്ക്കുന്നവരാകുമെന്നു- ഒരേയൊരു സമ്മതിധാനാവകാശം മാത്രം സ്വന്തമായുള്ള സാധാരണ പൌരൻ പ്രത്യാശിക്കുന്നതിൽ തെറ്റുണ്ടെങ്കിൽ കാര്യ കാരണ സഹിതം തിരുത്താൻ സന്നദ്ധനാണെന്ന് വിനീതമായി അറിയിച്ചുകൊള്ളട്ടെ.!

സസ്നേഹം,
സേവനതല്പരനല്ലാത്ത
സാധാരണക്കാരൻ  

Saturday, March 19, 2016

ഉപ്പ്

ആത്മോപദേശ ശതകം തുറന്ന ഉടൻ തിരികെയടച്ചുവെച്ച് വയറു തടവി. 'പാപ്പുട്ടൻ' പണ്ട് തേരുവിളക്ക് നടക്കുംബോൾ  ഉത്സവത്തറയിൽ ഊതിവീർപ്പിക്കുന്ന ബലൂൺ പോലെ  വയറു വീർത്തു വരികയാണ്. നാരങ്ങാനീരിൽ അല്പ്പം ഉപ്പും പഞ്ചസാരയും ചാലിച്ച്  കുറച്ചു സോഡയും ചേർത്ത് സേവിച്ചാൽ സാധാരണ മാറേണ്ടാതാണ്. അടുക്കളയെന്നു പറയപ്പെടുന്ന അരയോളം ഉയർന്ന സിമെന്റ്  പ്രതലത്തിൽ ഇന്നലെ മദ്യത്തിൽ ഇറ്റിച്ച സോഡാ ബാക്കി ഇരിപ്പുണ്ട്. വടക്കോട്ട്‌ ചരിച്ചുവച്ച, തളിക മാതൃകയുള്ള ദൂരസ്പർശിനി പോലെ ഒരു കഷ്ണം നാരങ്ങായുമുണ്ട്. കട്ടുറുമ്പ് മരാമത്ത് പണികൾ നടത്തുന്ന വലിയ വാവട്ടമുള്ള തുറന്ന കുപ്പിയിൽ വടിച്ചെടുത്താൽ  കിട്ടാവുന്ന പഞ്ചസാരയും കാത്തിരിക്കുന്നു. പക്ഷെ, ഉപ്പെവിടെ? വാവട്ടം ദ്രവിച്ചടർന്ന ഉപ്പ് പാത്രം കാണുന്നില്ല. പൈപ്പിലും വെള്ളത്തിന്റെ കനിവില്ല. തെരുവിലേക്കിറങ്ങി സംഘടിപ്പിക്കാതെ തരമില്ല.

തെരുവ്, മരിപ്പുകഴിഞ്ഞ രണ്ടാം നാൾ പോലെ വിജനമാണ്. ഇരുചക്രവാഹനങ്ങളോ, കാൽനടക്കാരോ, കരുവാളിച്ചു ക്ഷീണിച്ച തെരുവ് കുട്ടികളോ, വിലപേശുന്ന കലപിലകളോ കേൾക്കാനില്ല. വിശന്നു വട്ടംപിടിച്ച് ഉറങ്ങുന്ന, പത്രം വായിക്കാത്ത തെരുവുനായ്ക്കൾ അടഞ്ഞുകിടക്കുന്ന ഷട്ടറുകൾക്കുകീഴിൽ ശുഭ പ്രതീക്ഷയോടെ കണ്ണടച്ച് കിടക്കുന്നു. മരങ്ങളില്ലാത്ത തെരുവിൽ ഒരു ഇലയനക്കാമോ വീശയടിക്കാൻ കാറ്റോ ഇല്ല. അടച്ചുകെട്ടിയ സിമെന്റ് കോട്ടകളിൽ ഞ്ഞെരുങ്ങി തെരുവിനപ്പുറം കാഴ്ചകൾ ഇല്ല.

ഉപ്പിട്ട നാരങ്ങാനീര് സേവിക്കാൻ അത്രയൊന്നും കഷ്ടപ്പെടെണ്ടിയിരുന്നില്ല, ഇന്നലെവരെയുള്ള ഭൂതകാലം ഓർത്താൽ മതിയായിരുന്നു. ജലസർപ്പങ്ങൾ കണ്ണിൽനിന്ന്  ഊർന്നിറങ്ങുമ്പോൾ ഒരു അഭ്യാസിയെപ്പോലെ ചില്ലുഗ്ലാസിൽ പിടിച്ചെടുക്കാനുള്ള മെയ് വഴക്കം മാത്രം മതിയാകും. നാരങ്ങാനീര് കൃത്യം ഗ്ലാസിന്റെ വാവട്ടത്തു വീഴ്തിക്കാൻ മാത്രമാണ് കുറച്ച് ലക്ഷ്യ ബോധം വേണ്ടത്.

വെളുത്ത ചകിരിനാരുപോലെ നീണ്ടുകിടക്കുന്ന മീശ രോമങ്ങൾ ഒതുക്കി, രണ്ടുകവിൾനീര് വരണ്ട തൊണ്ടയിലൂടെ തെന്നിച്ചപ്പോൾ, പാപ്പുട്ടന്റെ വീർത്ത ബലൂൺ പതുക്കെ ശുഷ്ക്കിച്ചു വരികയാണ്. ഇനി ആത്മോപദേശ ശതകം തുറന്ന് ഉള്ളിലേക്ക് കടക്കാം. ഭൂതകാലത്തെ ജ്ഞാനം കൊണ്ട്  ശമിപ്പിച്ച് ബോധത്തെ പ്രാകാശ പൂരിതമാക്കാൻ കഴിഞ്ഞേക്കും.  

കുറിപ്പ്‌: ഈ ഒറ്റമൂലി നിർമ്മാണം വ്യക്തിപരവും ഭൂതകാലാധിഷ്ടിതവുമാണ്. എപ്പോഴും ഫലപ്രദമാകണമെന്നില്ല. മുൻവിധിയില്ലാത്ത, കരുതൽ അറിയാത്ത ന്യൂനപക്ഷങ്ങൾ ശ്രമിക്കുന്നതിൽ തെറ്റില്ല. തെരുവുകൾ അപ്രതീക്ഷിതമായി മരണവീടാകുന്ന ഒരു നാട്ടിൽ  പ്രത്യേകിച്ചും!. 

Saturday, February 27, 2016

ഇന്ത്യൻ ഭാഷകളുടെ വീണ്ടെടുപ്പ്



2016 ഫെബ്രുവരി 20-21ന്, ശ്രീ മോഹൻ കാക്കനാടനും Passion 4 communication നും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യയിലെ പതിനാലുഭാഷകളിൽ നിന്നെത്തിയ എഴുത്തുകാർ ഭാഷയേയും സാഹിത്യത്തേയും ഇന്ത്യൻ ജീവിതത്തേയും കുറിച്ചു നടത്തിയ സംഭാഷണങ്ങൾ കൊണ്ട് ധന്യമായ ഗേറ്റ് വേ- ലിറ്റ് ഫെസ്റ്റിവൽ എനിക്ക് പുതിയൊരു പ്രത്യാശയുടെ തുരുത്ത് കാണിച്ചു തന്നു. ഇന്ത്യയിലെ തല മുതിർന്ന എഴുത്തുകാരെ ഒരുമിച്ചു കാണാനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും കഴിഞ്ഞു എന്നത് ധന്യമായി കരുതുന്നു.

പ്രമുഖ സംവിധായകനും എഴുത്തുകാരനുമായ അടൂർ ഗോപാലകൃഷ്ണൻ, എൻ. എസ്. മാധവൻ, സേതു, സുഭാഷ്‌  ചന്ദ്രൻ, മധുപാൽ, ആനന്ദ്‌ നീലകണ്ഠൻ, ബാലകൃഷ്ണൻ, ബിനിത മല്ലിക്, ഗുർബീർ സിംഗ്, ഹേമ നായിക്, ഹേമന്ത്  ധിവാതെ, ജയമോഹൻ, ജെറി പിന്റോ, കെ. വി. മണിരാജ്, ലക്ഷ്മൺ ഗയ്ക്ക് വാദ്, ലീനാ മണിമേഖല, മായ റാഹി, മുസ്താൻഷിർ ദെൽവി, പ്രസന്ന രാജൻ, പൂർണ്ണ ചന്ദ്ര ഹെമ്ബ്രാം, കെ. എസ്. രാമൻ, സച്ചിൻ കേധ്ഖർ, ഗന്റക്കുമങ്ങ്ജി, സംബൂർണ്ണ ചാറ്റർജി, ഷാജി വിക്രമൻ, ഷെഫാലിക വർമ്മ, സിതാൻഷ്ട്യയെശസ്സ് ചന്ദ്ര, ടി.കെ. മുരളീധരൻ, ഉദയതാരാ നായർ, സെമാൻ അസ്രൂദു, ഗൌരി ദാസൻനായർ, എം. ജി. രാധാകൃഷ്ണൻ, പ്രതിബ റായ്, തുടങ്ങിയ മഹത് വെക്തികൾ പങ്കെടുത്തു. 

സേതുവിനോടൊപ്പം.