Sunday, May 18, 2014

തെറ്റിദ്ധരിക്കാനുണ്ടായ രണ്ട് കാരണങ്ങൾ


1. ഒരു പെണ്‍കുട്ടി ഗർഭം ധരിച്ചു:

അയാൾ  ഓടിപ്പോയി അവളെ കെട്ടിപ്പിടിച്ച് അടിവയർ തടവി.
'എന്റെ ഉമ്മയും ഇതുപോലെ ഗർഭം ധരിച്ചിരുന്നു. അങ്ങിനെയാണ് ഞാൻ ഉണ്ടായത്!'. പെണ്‍കുട്ടി അയാളെ തട്ടിത്തെറിപ്പിച്ച് കരിവാര കുണ്ടിലിട്ടു ചവിട്ടി. ചാരി ത്തൂങ്ങി അലസരായിരുന്ന കവലക്കൂട്ടങ്ങൾ ഉണർന്നു. ഉണർന്നവരിൽ ചിലർ സ്വന്തം ആരോഗ്യ പ്രശ്നങ്ങൾ തല്ക്കാലം മറന്ന് മുഷ്ടി ചുരുട്ടി ഇടിച്ചു.

2. മറ്റൊരു പെണ്‍കുട്ടി പ്രേമം കൊതിച്ച്, ചാതകപ്പക്ഷിയെപ്പോലെ ഏകയായി അരിമണലിനക്കരെ കുളിക്കടവിൽ എത്തി:

കടവിൽ വള്ളവും ചാത്തുവും ഇല്ലായിരുന്നു. അയാൾ  നീന്തി മറുകര കടന്ന് പക്ഷിയുടെ ചുണ്ടിൽ മൃദുവായി ചുംബിച്ച് കുടിലിലേക്ക്  ക്ഷണിച്ചു. അംബൂട്ടപ്പണിക്കരുടെ മകൻ തുളസി, തെങ്ങിൻ പട്ടകൾക്കിടയിൽ നിന്ന്  കൊള്ളിയാൻ പോലെ താഴേക്ക് പതിച്ചു. പൽപ്പു കമ്യൂണിസ്റ്റു പള്ളയുടെ കംബുകൾ അകത്തി പുറത്തു ചാടി. ചാത്തു വയ്കോൽ കൂനകളിൽ നിന്ന് കടവിലേക്ക് പൊട്ടിത്തെറിച്ചു.

തുളസി അയാളെ പുറകോട്ടു തള്ളി. ചാത്തു- 'പങ്കായം'- ബുദ്ധി പ്രവാഹത്തിന്റെ സിരാകേന്ദ്രമായ പുറം തലയിലേക്ക് ചുഴറ്റി. പൽപ്പു, പാറക്കല്ല്‌ ഉയർത്താൻ കടവിലേക്ക് ചാടി.

അയാൾ തല്കാലം മരിച്ചിരിക്കുന്നു.
 
എല്ലാപേരും പൊട്ടിപൊട്ടിച്ചിരിച്ചു, ഉമ്മ മാത്രം തേങ്ങിത്തേങ്ങിക്കരഞ്ഞു.