Thursday, December 18, 2014

പരുന്തുകൾ

ഞങ്ങളിങ്ങനെ ആകാശം പാറിക്കളിക്കുകയാണ്. ചിലപ്പോൾ തുളവീണ കരിപ്പൊട്ടുപോലെ വിശാലമായ ഉയരങ്ങളിലേക്ക് ഊളിയിട്ടും,
ധൃതി പിടിക്കാത്ത ചുഴലികാറ്റിന്റെ നിഴലുപോലെ അംബര ചുംബികളോളം താഴ്ന്നു പറന്നും, ജീവിതത്തിന്റെ അർദ്ധ ശൂന്യതകളെ ഞങ്ങൾ പരിഹാസത്തിന്റെ രസച്ചരടുകളാക്കുന്നു. ആദ്യം രണ്ടോ മൂന്നോപേർ ആയിരിക്കും ഇത്തരം ഉല്ലാസ വേളകൾക്ക് തുടക്കം കുറിക്കുന്നത്. പിന്നെ ചക്രവാളത്തിന്റെ കോണുകളിൽ നിന്ന് അനേകംപേർ നിസ്വാർത്ഥതയോടെ വിടർത്തിയ ചിറകുകളുമായി കരികട്ടയിൽ കോറിയിട്ട വില്ലുപോലെ കൂട്ടം ചേർന്നു  ദീർഘ വൃത്തത്തിൽ വട്ടമിട്ടു പറന്നുതുടങ്ങുന്നു.

ഒഴിവുകാലങ്ങളിൽ മാത്രം ആകാശം നോക്കി ആനന്ദിക്കുന്ന മനുഷ്യർ, ചരടിൽ ബന്ധിച്ച കൃത്രിമ പേപ്പർച്ചിറകുകൾ ഉയർത്തി വിടരുതേയെന്ന വിചാരം ഒരു പകർച്ചവ്യാധി പോലെ ഞങ്ങളുടെ മൗനങ്ങളിൽ ഉരുണ്ടു കൂടുന്നു. നേർത്ത നൂലുകൾ കാലിലോ ചിറകിലോ കുടുങ്ങി ഞങ്ങളുടെ ആനന്ദത്തിനു ക്ഷതം സംഭവിച്ചേക്കാം. ചിലപ്പോൾ അപകടകരമാം വിധം ഭൂമിയിലേക്ക്‌ പിടഞ്ഞുവീണ് കൂട്ടത്തിലെ എണ്ണം കുറഞ്ഞേക്കാം. അപ്പോഴും ആകാശത്തിന് തിലകക്കുറിയായി ചിറകുകൾ ഒരേ താളത്തിലിളക്കി ദീർഘ വൃത്തത്തിന്റെ സാങ്കല്പ്പിക മതിലിനിടയിലെ ശൂന്യതയിൽ ഞങ്ങൾ സൗന്ദര്യം സൃഷ്ടിച്ചു കൊണ്ടേയിരിക്കും.

അപരിചിതരായ ദേശാടന പക്ഷികൾ പോലും ഒരു മാത്ര ഞങ്ങളുടെ വിഹായസിലൂടെ പറന്നുപോകാനിടയായാൽ ഞങ്ങൾതീർത്ത ആനന്ദത്തിന്റെ ചുഴിയിൽ, അപരിചിതത്വത്തിന്റെ പരിമിതികളില്ലാതെ അവർ ചിറകു വിരുത്തുന്നു. അപ്പോൾ നരച്ചകറുപ്പിലും സ്വർണ്ണ വർണ്ണ രാശിയിലും തിളങ്ങുന്ന ചിറകുകൾക്ക് പകരം ആകാശത്ത് മഴവില്ലുപോലെ സപ്തവർണ്ണങ്ങളിൽ തൂവലുകൾ വിടരുന്നു. താഴെ ഭൂമിയിൽ നിന്നും അപ്പോഴൊക്കെ മനുഷ്യ മരങ്ങൾ യന്ത്രങ്ങളിൽ  നിന്നും വെടിയുണ്ടകൾ ചീറ്റിക്കുമ്പോഴും വർണ്ണ രാജിയിൽനിന്നും ചില ഇതളുകൾ കൊഴിഞ്ഞു താഴേക്കു പതിക്കുമ്പോഴും അവശേഷിക്കുന്ന ചിറകുകൾ,  ദീർഘ വൃത്തത്തിന്റെ മുറിഞ്ഞുപോയ മുനമ്പുകളെ ബന്ധിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് വട്ടമിട്ടുകൊണ്ടേയിരിക്കും! ഉറ്റവരുടെ തകർച്ചയിൽപ്പോലും മനുഷ്യ ജീവികളെപ്പോലെ അലറിക്കരയുകയോ, കൂട്ടം കൂടി സഹതപിക്കുകയോ ഞങ്ങളുടെ സഹജ വാസനയല്ല. ആഗ്രഹങ്ങളെ ഞങ്ങൾ പരിപോഷിപ്പിക്കാത്തതിനാൽ പ്രകൃതി കല്പിതമായ എല്ലാറ്റിനേയും അതിന്റെ സ്വാഭാവികതയ്ക്ക് വിട്ടുകൊടുത്ത് ചിറകു വിടർത്തി വിഹായസിൽ ഒരു പ്രതിഭാസമായിതന്നെ  പാറിക്കൊണ്ടേയിരിക്കും.

ഞങ്ങളിങ്ങിനെ കൂടിച്ചേർന്ന് വട്ടമിട്ടുകൊണ്ടിരിക്കുമ്പോൾ പടിഞ്ഞാറേ ചരുവിലെ അത്ഭുതമായ സൂര്യൻ, ചുട്ടുപഴുത്ത ഒരു സ്വർണ്ണത്തളികപോലെ താഴുമ്പോഴും പിന്നീട് കിഴക്ക് മേലാപ്പഴിച്ച് പൊന്തുമ്പോഴും ഇങ്ങിനെ ഉല്ലാസത്തോടെ ഞങ്ങൾ വട്ടമിട്ടു പറക്കും..! നിത്യത്ഭുതം കണ്ടു നൃത്തം ചവിട്ടി താഴെ ഭൂമിയിലേക്ക്‌ അല്പമൊന്നു ചരിഞ്ഞു പറന്ന് പാളി നോക്കിയാൽ കൂറ്റൻ പുകക്കുഴലുകളും അച്ചിട്ടു നിരത്തിയ മനുഷ്യ നിർമിതികളും മാത്രമേ ഞങ്ങൾ കാണാറുള്ളൂ. അവർക്ക് നഷ്ടപ്പെട്ട്പോയ ഇത്തരം ദിവ്യ ദർശന മോർത്ത് പരിതപിക്കാതെ അപ്പോഴും ചിറകുകൾ വിടർത്തി ഒരു പരന്ന പ്രതലത്തിലെന്നപോലെ സമയക്രമങ്ങളുടെ വിലങ്ങു തടികളില്ലാതെ ഞങ്ങൾ ഒഴുകി നടക്കും!

വിശപ്പ്‌ നാമ്പു നീട്ടുമ്പോൾ ഭൂമിയിലേക്ക്‌ കൂർത്ത കണ്ണുകളിളക്കി പാളിനോക്കാൻ ഞങ്ങൾ ഇപ്പോൾ മനപൂർവ്വം  ശ്രമിക്കാറില്ല. കൃത്രിമ നിർമിതികളുടെയിടയിലെ അരിപ്പുപോലുള്ള ഭൂമിയുടെ ശുഷ്കിച്ച പ്രതലങ്ങളിൽ ഒരു കോഴികുഞ്ഞിനേയോ എലി കുഞ്ഞൻ മാരേയോ പുഴുക്കളെയോ പാമ്പുകളേയോ തേടുന്നത് വ്യർത്ഥമാണെന്ന് കാലാ കാലങ്ങളിലായി ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. വിശപ്പിന്റെ താളം തലച്ചോറിൽ ആനന്ദത്തിന്റെ നിത്യതയായി പരിണമിച്ചിരിക്കുന്നതിനാൽ ഒഴിഞ്ഞൊട്ടിയ വയറുകൾ ഞങ്ങളെ കൃത്യ വിലോപത്തിലേക്കോ കൊടും ക്രൂരതയിലേക്കോ നയിക്കുന്നില്ല. ഞങ്ങളിങ്ങനെ ആകാശത്തിൽ വട്ടമിട്ട് അപകടകരമല്ലാത്ത കറുത്ത ഒരു ചുഴിയായി തുടിച്ചുകൊണ്ടേയിരിക്കും

നിത്യവും ഒരു അംബര ചുംബിയുടെ നെറുകയിൽ ചലിക്കാൻ കഴിയുന്ന ഒരു മനുഷ്യമരം ഞങ്ങളുടെ കാഴ്ച്ചയുടെ അറ്റത്ത്‌ ഒരു നിഴലായി കാണപ്പെട്ടു തുടങ്ങിയത് വളരെ കഴിഞ്ഞാണ്. ഉല്ലാസത്തിൽ  മനസുനിറഞ്ഞ്‌ കാഴ്ച്ചക്കാരൻ ക്രമേണ ഞങ്ങളിലൊരു അംഗമായി പരിണമിച്ച് ചിറകുവിടർത്തി വട്ടമിട്ടു തുടങ്ങിയപ്പോഴും ദീർഘവൃത്തം അതിഭാവുകത്വമില്ലാതെ, ധൃതി പിടിക്കാത്ത ചുഴലിക്കാറ്റിന്റെ നിഴലുപോലെ ഒരു പ്രതിഭാസമായി ഇതാ- വലംവച്ച് പറന്നു കൊണ്ടേയിരിക്കുന്നു.

Sunday, December 7, 2014

'കോണ്ടം സിദ്ധാന്തം' അഥവാ ഉറയും, മനസ്സും വഴുതുന്ന അവസ്ഥ...


പറയാൻ മുഷിപ്പ് തോന്നുമെങ്കിലും പ്രവർത്തിക്കാൻ ആവേശം തോന്നുന്ന ഇത്തിരി ആശ്ലീലം തന്നെയാണ് വിൽഫ്രെഡിനും സംഭവിച്ചിരിക്കുന്നത്. തന്റെ കാമുകിയോടൊപ്പം ഭോഗലീലകളിലേർപ്പെട്ടിരിക്കുബോൾ ഡ്യൂറെക്സിന്റെ പ്രതിരോധകവചം വഴുതി ഉഷ്ണപ്പായയിൽ പതിച്ച ഒരു നിർഭാഗ്യ നിമിഷമാണ്‌ സന്ദർഭം!.

കാര്യങ്ങൾ മാസ്മരികതയിലേക്കെത്തിച്ചേരാൻ പത്തിലൊന്ന് നിമിഷങ്ങൾ മാത്രം അവശേഷിക്കുബോൾ തന്റെ എല്ലാമെല്ലാമായ '---' ന്റെ (ആ സമയത്ത് ഒരു പ്രത്യേക വിശേഷണ പദം കിട്ടുക വിഷമമല്ലേ..!) വാട്സ് ആപ്പിൽ വലിപ്പം കുറഞ്ഞ ഉൽക്കപോലെ ഒരു സന്ദേശം വന്നുപതിച്ചു. അതേ നിമിഷത്തിൽ കോണ്ടം അതിന്റെ സാധ്യതകൾ  മറന്ന് ഗുരുത്വാകർഷണത്തെ മാനിച്ചു. ചുളിഞ്ഞ; അത്രയൊന്നും വെടിപ്പും വൃത്തിയുമില്ലാത്ത കിടക്കയിലേക്ക് ജല ജീവിപോലെ അത് വഴുതി വീണു. ഗൌളിയെപ്പോലെ വിൽഫ്രെഡ്‌ കൈകുത്തി നിശ്ചലനായി. അതേ നിൽപ്പിൽ സ്വയം അവലോകനം ചെയ്തപ്പോൾ വിൽഫ്രെഡിന് ഇങ്ങിനെ തോന്നി: 'വൃത്തികെട്ടവൻ!. മൃഗങ്ങൾ ഇതിനെക്കാൾ എത്രയോ ഭേദം.! തന്റെ മാത്രം സ്വകാര്യമായിരുന്ന നഗ്നത..! ഛെ..!, ഇത്തിരിക്കൂടി ഭേദപ്പെട്ട മറ്റ് ഉല്ലാസോപാദികളൊന്നും മനുഷ്യന്...'

തല താഴ്‌ത്തി നോക്കുംബോൾ അന്ധേരിയിൽ അധ്ബിൻ സാഹിബിന്റെ ഇറച്ചിവെട്ടുകട ഓർമ്മ വരുന്നു. വീതിയുള്ള ഉരുളൻ മരക്കുറ്റി. തൊലിയുരിഞ്ഞ് കഷ്ണങ്ങളാക്കാൻ വച്ച ചൂളയിൽ വിരിഞ്ഞുവളർന്ന കോഴിയെപ്പോലെ...!

ത്ഭൂ.....!! വിൽഫ്രെഡ്‌ നീട്ടിത്തുപ്പി.

ഒരുതരം വൈക്ലബ്യം,  ഇത് എന്തുതരം വൈക്ലബ്യമാണ്?- വിൽഫ്രെഡ്‌ ചിന്തിച്ചു.

ഗൌളിയുടെ അവസ്ഥയിൽ നിന്നും ഇരുകാലിയായി രൂപാന്തരം പ്രാപിച്ച് വിൽഫ്രെഡ്‌ നിലത്തിറങ്ങി. സ്വിച്ച് പരതി. അപ്പോഴാണ്‌ ഓർത്തത്‌; വേണ്ട-പ്രകാശം പരത്തിക്കേണ്ടതില്ല. നഗ്ന വെളിച്ചത്തിൽ കണ്ണുകളിടയുന്നത് ഈയവസരത്തിൽ നന്നല്ല. വസ്ത്രങ്ങൾ കാലുകൾകൊണ്ടു പരതിയാൽ കിട്ടാവുന്നതേയുള്ളൂ. പരിചയക്കുറവിന്റെ ദോഷങ്ങളാണ് ഇതൊക്കെ. അടിവസ്ത്രം എങ്ങോട്ടാണ് വലിച്ചെറിഞ്ഞതെന്ന് ഓർത്തെടുക്കുന്നത് വിഷമകരമാകും. ഷൂ, റാക്കിൽ കയറ്റിവച്ചിട്ടാണ് കയറിയത്. അതോർമ്മയുണ്ട്. ഭാഗ്യം..!

വിൽഫ്രെഡ്‌ കതകുചാരി കട്ടിൽകിടക്കുന്ന ഇരുളിലേക്ക് നോക്കി. പെട്ടെന്ന് അബ്ദുവിനെ ഓർമ്മ വന്നു. ഇപ്പോൾ എന്താ അബ്ദുവിനെ ഓർക്കാൻ?

അബ്ദു കരിച്ചൽത്തോട് തുപ്പി നാറ്റിക്കാൻ രാവിലെ തുടങ്ങും. ഞങ്ങൾ രണ്ടാളും. തോടിന്റെ കരയിൽ നിന്ന് നീട്ടിത്തുപ്പും. അവന്റെ തുപ്പൽ പറക്കുന്ന പ്രാവിന്റെ ചേഷ്ട്ട പോലെ മറുകരതൊടും. 100 ഗ്രാം കോൾഗേറ്റു തുപ്പിത്തീർത്ത ദിവസങ്ങളുമുണ്ട്. അങ്ങിനെയാണ് ത്രേസ്യാമ്മ ചന്തി പപ്പടം പോലെ പോള്ളിച്ചിട്ട് മാവിലയുടെ ഉപയോഗം പറഞ്ഞു തരുന്നത്. അബ്ദുവിന്റെ അച്ഛൻ നാട്ടിൽ വരുബോഴൊക്കെ തുപ്പി തീർത്തതിനെകാൾ വലിയ കുഴലുകൾ കൊണ്ടു കൊടുത്തു. തോട്ടിലേക്ക് ചാഞ്ഞ തെങ്ങിന്റെ പാത്തിയിൽ കാലുകൾ നീട്ടിയിരുന്ന് തുപ്പുന്ന അബ്ദുവിനെ നോക്കി ഒരു ഇന്ദ്ര ജാലത്താൽ അബ്ദു നശിക്കട്ടെ എന്ന് ശപിക്കും.  അടുത്ത നിമിഷം അബ്ദു തുപ്പൽ പൂത്തിരിപോലെ ആകാശത്തേക്ക് ഉയർത്തുന്നത് കാണാം. ഈശോക്ക് രൂപക്കൂടിലെ ജാടയല്ലാതെ കാര്യ ഗൌരവമില്ലെന്ന വിചാരം ആദ്യമായി തോന്നിത്തുടങ്ങിയത് അന്നുമുതലാണ്. ഇങ്ങിനെ പരാചയത്തിന്റെ ഒഴുക്ക്, എന്നും നെടുംചാൽ കീറി മുന്നോട്ടൊഴുകുന്നു. എല്ലാം എപ്പോഴും ഇങ്ങനെയെന്തൊക്കെയോ ആയി കുരുങ്ങി ഇഴകൾ  വേർതിരിക്കാൻ കഴിയാതെ...

വാതിൽ ചാരിയോ.  ഉറപ്പില്ല; വിൽഫ്രെഡ്‌ പുറത്തേക്കിറങ്ങി. ഹൈമാസ്റ്റ് പ്രകാശവും രാപ്പകലുകൾ മറന്ന് ചീറിപ്പായുന്ന വാഹന വ്യൂഹങ്ങളും അപരിചിതരും മാത്രമുള്ള വിശാലമായ നഗരം. സിനിമാ സാഹസികത പോലെ ഡ്രയിനേജ് പൈപ്പുവഴി നെഞ്ഞുരച്ചു മുകളിലേക്കോ മതിൽചാടി പുറത്തേക്കോ നായകന് കഷ്ട്ടപ്പെടേണ്ടി വരാത്ത നഗരം. ആകാശത്തേക്ക് കുത്തിനിർത്തിയ നീളൻ ഫ്ലാറ്റാണിത്. ഇടനാഴി കടന്നാൽ ലിഫ്റ്റ്‌ പിടിക്കാം. ഒരു അലമാരയുടെ ഉള്ളിലെന്നപോലെ ലിഫ്റ്റ്‌ 16 ൽ നിന്ന് പൂജ്യത്തിലേക്കുപതിക്കും. മുഷിഞ്ഞ സ്വെറ്ററും പഴഞ്ചൻ സ്കാർഫും പുതച്ച് കസേരയിൽ ചുരുണ്ടിരുന്നുറങ്ങുന്ന ഭോലാ ഭായിയെയോ, അബ്രിക് സിങ്ങിനേയോ മറികടന്നാൽ ഉറക്കമില്ലാത്ത നഗരത്തിലേക്ക് നടന്നിറങ്ങാം...

അവന്യു ഒന്നിലെ മുഷിഞ്ഞ തന്റെ മുന്നൂറ്റിയാറാം നമ്പർ മുറിയെപ്പറ്റി ചിന്തിക്കുബോൾ ഹൃദയത്തിൽ, തുരപ്പൻ തുരക്കാനായി നിരങ്ങി നീങ്ങിവരുന്ന കാഴ്ച തെളിഞ്ഞുവരുന്നു. ഏതൊന്നും ഓർമ്മയിൽ മുട്ടി ഹൃദയം വലിയാതിരിക്കാൻ വിൽഫ്രെഡ്‌ കൈയിലെ പത്ത് വിരലുകളിലും മാറി മാറി ഞൊട്ടയിട്ടുകൊണ്ട് മുന്നോട്ടു നടന്നു. ചിലപ്പോഴൊക്കെ സ്വർണ്ണ നിറത്തിൽ പതിഞ്ഞു നീങ്ങുന്ന സ്വന്തം കരിനിഴലിൽ കാലടികൾ വച്ച് ഒരുതരം ആഹ്ലാദം മനസിനെ പൊതിയുന്നതായി നടിച്ചുകൊണ്ട്‌....

ടാക്സി പിടിച്ചാണ് വിൽഫ്രെഡിന് അവന്യു ഒന്നിലേക്ക് തിരിച്ചു പോകേണ്ടിയിരുന്നത്‌. പകലായിരുന്നെങ്കിൽ 'ബി-6' ബസ്സ്‌ പിടിക്കണം. ഒരു ആപ് ഉണ്ട്. അതുഞെക്കിയാൽ ടാക്സിയെത്തും. തെരുവിന്റെ ചില മറവുകളിൽ നിന്ന് ഡ്രൈവർ ജി. പി. ആർ. എസ് വഴി വിൽഫ്രെഡിന്റെ മറ്റാരും ആ നിമിഷത്തിൽ കാണാത്ത മനസ്സിനെ തോട്ടറിയും. പക്ഷെ ഇപ്പോൾ ടാക്സി വേണ്ട. നടക്കാൻ തന്നെയാണ് തീരുമാനം. ചുമട്ടു കാളയെപ്പോലെ എത്രയോ മരവണ്ടികൾ പണ്ട് ഈ നഗരത്തിൽ വലിച്ച് നടന്നിരിക്കുന്നു...!

മുകളിലെ ഇരുംബു തൂണിൽ നിന്ന് കുത്തിചൊരിയുന്ന മഞ്ഞ പ്രാകാശം. പ്രാകശത്തിലേക്ക് നോക്കി വിൽഫ്രെഡു ചിന്തിച്ചു: എത്ര കോടി വർഷങ്ങളായി പ്രപഞ്ചം നിലനിൽക്കുന്നു..! താൻ നിലനിൽക്കുമോ? ജീവന്റെ തന്മാത്ര തന്നോടൊപ്പം വിരലിൽ കൂട്ടാവുന്ന വർഷങ്ങൾ കൊണ്ട് വിസ്മൃതിയിലേക്ക് പതിക്കാൻ പോകുകയാണ്. ഒരു പുത്രനിലൂടെ തന്മാത്ര മുന്നോട്ട് നടക്കും. അച്ഛൻ ആരാണെങ്കിലും അദേഹത്തിന്റെ തന്മാത്ര താൻ വഹിച്ചു നടക്കുന്നില്ലേ.

താത്ത്വികമായി ചിന്തിച്ച് അനിവാര്യമായ നാശം ഒഴിവാക്കാനാണ് വാട്സ് ആപ് ഒരു റഡാർ പോലെ സ്ഥാപിച്ച് വിൽഫ്രെഡ്‌ ജീവിതത്തിന്റെ ആവർത്തന വിരസതയുടെ പൽച്ചക്രങ്ങൾ തിരിച്ചു കറക്കാൻ മാസങ്ങൾക്കുമുൻപ് തുടക്കമിട്ടത്. അതിനും ഉദ്ദേശം പറഞ്ഞാൽ പതിറ്റാണ്ടുകൾക്കുമുൻപുതന്നെ രഹസ്യമായോ അതി നിഗൂഡമായോ എതിർ ലിംഗാന്വേക്ഷണം വിൽഫ്രെഡ്‌ തുടങ്ങിയിട്ടുണ്ടായിരുന്നു. ശാസ്ത്രത്തിന്റെ ശോചനീയ അവസ്ഥയും ഒരുപക്ഷേ അന്നൊക്കെ ഉദ്ദേശശുദ്ധിക്ക് തുരങ്കം വച്ചിട്ടുണ്ടാകും. അതിന്റെയൊക്കെ പരിസമാപ്തിയാണ് കുറച്ചു മുൻപ് ഒരു നിമിഷം കൊണ്ടു പാളിപ്പോയത്. അതോർത്തപ്പോൾ വിൽഫ്രെഡ്‌ വിളക്കുകാലിന്റെയോ കൂറ്റൻ പരസ്യ ബോർഡിന്റെയോ കീഴിൽ നിന്ന് വീണ്ടും വീണ്ടും ഞെട്ടി. ഒരു ഭീമാകാരാൻ ട്രെയ് ലർ 24 ടയറുകളുമായി വിൽഫ്രെഡിന്റെ ഞെട്ടലുകളും ചിന്തകളും മറച്ചുകൊണ്ട് അതുവഴി കടന്നുപോയി. അതിങ്ങനെ ടാറിലൂടെ യിഴഞ്ഞ് പ്രഭാതത്തിന്റെ കുളിർമയിലൂടെ കിളികളുടെ കലമ്പലുകളേറ്റുവാങ്ങി മുന്നോട്ടു പോകും...!

വരാൻ പോകുന്ന പ്രഭാതത്തെയോർത്തുകൊണ്ട് വിൽഫ്രെഡ്‌ തന്റെ കോണ്ടം സിദ്ധാന്തത്തിലേക്ക് തിരിച്ചു വന്നു. അതെ-കോണ്ടം സിദ്ധാന്തത്തിലൂടെ തുടക്കമിട്ട് പതിയെ മറ്റൊരു ശുഭ മുഹൂർത്തത്തിൽ ബീജാവാപം നടത്താമെന്നായിരുന്നു വിൽഫ്രെഡിന്റെ രഹസ്യ പദ്ധതി. വലിയൊരു മാസ്മരിക പ്രകടനത്തിലൂടെ എതിർലിംഗത്തിന്റെ മനസ്സ് കീഴ്‌പ്പെടുത്തുക എന്നതാണ് തന്ത്രം. ഒരിക്കലതിൽ വിജയിക്കാനായാൽ തന്മാത്ര കൈയും കാലും വച്ച് പുറത്തേക്കു വരും. കൊച്ചുത്രേസ്യാമ്മയ്ക്ക്  പണ്ട് സംഭവിച്ചതുപോലെ...ത്രേസ്യാമ്മ പരദൂഷണക്കാരെ ആട്ടിപ്പായിച്ച് കല്പാത്തിയുടെ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് തന്നെ വളർത്തിയില്ലേ...! കോണ്ടം സിദ്ധാന്തത്തെ വിൽഫ്രെഡ്‌ സ്വയം നിർമ്മിച്ചെടുത്തത് സ്വന്തം അനുഭവങ്ങളുടെ ശ്രേഷ്ട്ടത കൊണ്ടാണ്. എന്നാലും എവിടെയൊക്കെയോ എന്തൊക്കെയോ കുരുങ്ങുകയോ പരാചയപ്പെടുകയോ....

പെട്ടെന്ന്  കാലിൽത്തടഞ്ഞ തകരക്കൂടിനെ വിദഗ്ദനായ കാൽപ്പന്തു തട്ടുകാരനെപോലെ ഇരുളിലൂടെ പറപ്പിച്ചു കൊണ്ട് വിൽഫ്രെഡ്‌ മനസ്സിനെ ശിലപോലെ ഉറയ്കൂ എന്ന് സ്വയം അഭ്യർത്തിച്ചു. ശിവജി മാർഗ് ഇര വിഴുങ്ങിയ പാംബിനെപ്പോലെ ഇഴയാൻ മടിച്ച് മയങ്ങി ക്കിടക്കുകയാണ്.  ഇരുപത്തിയേഴു വർഷങ്ങളായി ഈ നഗരത്തിലിങ്ങിനെ രാത്രിയും, പകലും, ഋതുക്കളും കടന്ന് വാഹനങ്ങളും മനുഷ്യരും ചീറിപ്പാഞ്ഞുകൊണ്ടേയിരിക്കുന്നു.

****

ആവർത്തന വിരസത വിൽഫ്രെഡിനെ നോവിക്കുന്നുണ്ടോയെന്ന് നമുക്കാർക്കുമറിയില്ല. നിലാവ് മങ്ങി മഴ ചോർന്നു കൊണ്ടിരുന്ന ഒരു രാത്രിയിൽ കൽപ്പാത്തിയുടെ പടിഞ്ഞാറേക്കരയിൽ നിന്നിറങ്ങിപ്പുറപ്പെട്ടിട്ട് തിരികെ പോകാത്തത് എന്തുകൊണ്ടാണ്? അന്നേരമുണ്ടായിരുന്ന കുരുക്ഷേത്ര സമാനമായ സംഘർഷം എന്തായിരുന്നിരിക്കും? അതൊക്കെ വിൽഫ്രെഡിനും കൊച്ചുത്രേസ്യക്കുമല്ലാതെ മറ്റാർക്കെങ്കിലും അതിനെപ്പറ്റി അറിവുണ്ടായിരുന്നോ?, നമുക്ക് ഒന്നുമറിയില്ല.

ഇപ്പോൾ നോക്കിയാൽ 'ബി 6' ബസ്സ് സ്റ്റോപ്പിൽ എത്തി നില്ക്കുന്ന വിൽഫ്രെഡിനെകാണാം. പുലർക്കാലത്ത് വന്നുചേരാനിടയുള്ള ബസ്സുകൾക്കായി സാമാന്യം വൃത്തി കുറഞ്ഞ ബസ്സ് ഷെൽട്ടർ മഞ്ഞുപുതച്ചു കിടക്കുന്നു. പക്ഷെ അവിടെ തങ്ങിനില്ക്കാതെ കോളാബാ റോഡിലേക്ക് വിൽഫ്രെഡ്‌ നടക്കുന്നു. മുന്നൂറു മീറ്റർ നടന്നാൽ അടികലങ്ങി മറിയുന്ന കടലാണ്. അതിനപ്പുറം നങ്കൂരമിട്ട കപ്പലുകൾക്കിടയിലൂടെ കടൽ നോക്കി നിൽക്കുമ്പോൾ എന്തെങ്കിലും വഴുതിപ്പോയതായി വിൽഫ്രെഡിനു തോന്നുകയില്ലായിരിക്കാം. മറ്റൊരു സിദ്ധാന്തവും ചിലപ്പോൾ അവിടെവെച്ച് ആവിഷ്ക്കരിക്കാൻ കഴിഞ്ഞേക്കും.

കാൽനടക്കാർക്കുള്ള വഴി വിട്ട് നിലാവിന്റെ ലാളനയിൽ തണുത്തു കിടന്ന നിരത്തിലൂടെ വിൽഫ്രെഡ്‌ നടക്കുകയാണ്....

NB: കൈരളിയുടെ കാക്കയിൽ 2016 ജനുവരി-മാർച് ലക്കം പസിദ്ധീകരിച്ച കഥ.  


മുംബൈയിൽ നിന്ന് ശ്രീ. മോഹൻ കാക്കനാടാൻ 
പ്രസിദ്ധീകരിക്കുന്ന കൈരളിയുടെ കാക്ക. 



Saturday, November 15, 2014

പോൾ മാത്യു

ഒരേഒരു സത്യമാണ് ജീവിച്ചുപോന്ന അൻപത്തിരണ്ടു വർഷങ്ങൾ കൊണ്ട് പോൾ മാത്യുവിന് മനസ്സിലാക്കാൻ കഴിഞ്ഞത്. അയാൾ, കാർ പോർച്ചിൽ കയറ്റിയിട്ട് കാത്തിരുന്ന് ക്ഷീണിച്ചുറങ്ങിപ്പോയ കുട്ടേട്ടനെ ഉണർത്താതെ, 'വെണ്‍തിങ്കൾ' എന്നൊക്കെ കവികൾ പാടിപ്പുകഴ്ത്തിയിരുന്ന നിലാവിലൂടെ കടൽക്കരയിലേക്ക് നടന്നു. അർദ്ധരാത്രി യായിരുന്നതിനാൽ ഏകാഗ്രത നഷ്ടപ്പെടില്ലായെന്നു തിട്ടമുണ്ടായിരുന്നു. പിന്നെ പുറകിൽ നിന്നുവിളിക്കാൻ കുട്ടേട്ടനും ഉണ്ടാകില്ല. ആശുപത്രിയിൽ നാളെമുതൽ  കുറച്ചു കാലത്തേക്ക് എല്ലുരോഗ വിധഗ്ദ്ധൻ ഉണ്ടാകില്ല; അത്രയല്ലേയുള്ളൂ...വേറെ ബുദ്ധിമുട്ടുകൾ മറ്റാർക്കും പോൾ മാത്യു ഇതുവരെ ഉണ്ടാക്കിയിട്ടില്ല, അതുസത്യമല്ലേ..!

പിന്നെ, കുട്ടേട്ടന്- ഒരു കൂറ്റൻ ബംഗ്ലാവും, ഏക്കറു കണക്കിന് സ്വത്തും, കുറച്ചു പഴക്കമുള്ളതാണെങ്കിലും ഒരു ഫോർഡു കാറും സ്വന്തമാകാൻ പോകുന്നു!, പണ്ട് നനകിഴങ്ങ് മോഷ്ടിച്ചു  വിശപ്പടക്കിയിരുന്ന കുട്ടേട്ടന് ജിവിതം ധന്യമായതായി തോന്നാൻ ഇതിൽപ്പരമെന്തുവേണം? ഒരുനാൾ അടിമ; മറ്റൊരുനാൾ ഉടമയെന്നാണല്ലോ പ്രമാണം.!

പോൾ മാത്യു പാറക്കെട്ടിന്റെ തുമ്പത്ത് വലിഞ്ഞു കയറി. പാവാടയുടെ ഞൊറി പോലെ വെളുത്ത തിരമാലകൾ താഴെ നൃത്തം ചെയ്യുകയാണെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. അപ്പോൾ ഉപ്പുകാറ്റ് തരണം ചെയ്ത് അതുവഴി കടന്നുപോയ ഒരു കൊതുക് പോൾ മാത്യുവിന്റെ ഇതുവരെ ആരും ചുംബിക്കാത്ത തുടുത്ത കവിളുകൾ കണ്ട് സ്വയം വിറച്ചു.

കവിളിൽ കുത്തിയ ഒരു കൊതുകിനോട് 'രക്തമായാലും സ്വർണ്ണമായാലും, മോക്ഷണം നല്ലതാണോ?' എന്ന് ഉപദേശ രൂപേണ ചോദിച്ചിട്ട് പൊക്കോളാൻ അദ്ദേഹം ആജ്ഞാപിച്ചു. എന്നിട്ട് പോൾ മാത്യു കടലിലേക്ക്‌ എടുത്തു ചാടി. കടൽ നേരെ കായലിലേക്ക് അരിച്ചു കയറി. കായൽ കടലിലേക്കും! 

Sunday, May 18, 2014

തെറ്റിദ്ധരിക്കാനുണ്ടായ രണ്ട് കാരണങ്ങൾ


1. ഒരു പെണ്‍കുട്ടി ഗർഭം ധരിച്ചു:

അയാൾ  ഓടിപ്പോയി അവളെ കെട്ടിപ്പിടിച്ച് അടിവയർ തടവി.
'എന്റെ ഉമ്മയും ഇതുപോലെ ഗർഭം ധരിച്ചിരുന്നു. അങ്ങിനെയാണ് ഞാൻ ഉണ്ടായത്!'. പെണ്‍കുട്ടി അയാളെ തട്ടിത്തെറിപ്പിച്ച് കരിവാര കുണ്ടിലിട്ടു ചവിട്ടി. ചാരി ത്തൂങ്ങി അലസരായിരുന്ന കവലക്കൂട്ടങ്ങൾ ഉണർന്നു. ഉണർന്നവരിൽ ചിലർ സ്വന്തം ആരോഗ്യ പ്രശ്നങ്ങൾ തല്ക്കാലം മറന്ന് മുഷ്ടി ചുരുട്ടി ഇടിച്ചു.

2. മറ്റൊരു പെണ്‍കുട്ടി പ്രേമം കൊതിച്ച്, ചാതകപ്പക്ഷിയെപ്പോലെ ഏകയായി അരിമണലിനക്കരെ കുളിക്കടവിൽ എത്തി:

കടവിൽ വള്ളവും ചാത്തുവും ഇല്ലായിരുന്നു. അയാൾ  നീന്തി മറുകര കടന്ന് പക്ഷിയുടെ ചുണ്ടിൽ മൃദുവായി ചുംബിച്ച് കുടിലിലേക്ക്  ക്ഷണിച്ചു. അംബൂട്ടപ്പണിക്കരുടെ മകൻ തുളസി, തെങ്ങിൻ പട്ടകൾക്കിടയിൽ നിന്ന്  കൊള്ളിയാൻ പോലെ താഴേക്ക് പതിച്ചു. പൽപ്പു കമ്യൂണിസ്റ്റു പള്ളയുടെ കംബുകൾ അകത്തി പുറത്തു ചാടി. ചാത്തു വയ്കോൽ കൂനകളിൽ നിന്ന് കടവിലേക്ക് പൊട്ടിത്തെറിച്ചു.

തുളസി അയാളെ പുറകോട്ടു തള്ളി. ചാത്തു- 'പങ്കായം'- ബുദ്ധി പ്രവാഹത്തിന്റെ സിരാകേന്ദ്രമായ പുറം തലയിലേക്ക് ചുഴറ്റി. പൽപ്പു, പാറക്കല്ല്‌ ഉയർത്താൻ കടവിലേക്ക് ചാടി.

അയാൾ തല്കാലം മരിച്ചിരിക്കുന്നു.
 
എല്ലാപേരും പൊട്ടിപൊട്ടിച്ചിരിച്ചു, ഉമ്മ മാത്രം തേങ്ങിത്തേങ്ങിക്കരഞ്ഞു.

Monday, February 17, 2014

'അന്ധവിശ്വാസങ്ങളുടെ പൊങ്കാല'

'അന്ധവിശ്വാസങ്ങളുടെ പൊങ്കാല'
അധ്യാപകനും ചിന്തകനുമായ എസ്. രാജശേഖരന്റെ ഫേസ്ബുക്ക്‌ പോസ്റ്റിനുള്ള മറുപടി.

പോസ്റ്റ്‌:

അന്ധവിശ്വാസങ്ങളുടെ പൊങ്കാല. കമ്മ്യൂണിസം മതത്തിനെതിരാണ്, പക്ഷേ മതവിശ്വാസികൾക്കെതിരല്ല. അതുകൊണ്ട് വിശ്വാസികളുടെ പലതാത്പര്യങ്ങളും പരിഗണിക്കേണ്ടതായിവരും. ആ നിലയിൽ പൊങ്കാലയെ കമ്മ്യൂണിസ്റ്റ്കാരന് അവഗണിക്കാനാവില്ല. കൈരളിക്കും. എന്നാൽ, ആറ്റുകാൽ പൊങ്കാല പോലുള്ള അന്ധവിശ്വാസ-അനാചാരങ്ങളുടെ പെരുപ്പത്തെ മറ്റുള്ളവരിൽനിന്ന് തികച്ചും വ്യത്യസ്തമായിത്തന്നെയാണ്കമ്മ്യൂണിസ്റ്റ്കാർ കാണേണ്ടത് . അന്ധവിശ്വാസ-അനാചാരങ്ങളെ സഹിഷ്ണുതയോടെ കാണുമ്പോൾത്തന്നെ അവയുടെ പ്രചാരത്തെ തടയാനും മിഥ്യയായ ഭക്തി-വിശ്വാസങ്ങളിൽനിന്ന് ജനങ്ങളെ യാഥാർഥ്യങ്ങളിലേക്കും രാഷ്ട്രീയാവബോധത്തിലേക്കും നയിക്കാനും കമ്മ്യൂണിസ്റ്റ്കാരന് ബാധ്യതയുണ്ട്. എന്നാൽ കുറെ കാലമായി പ്രത്യയശാസ്ത്രപരമായ ഈ നിഷ്ക്കർഷയിൽ വേണ്ടത്ര ശ്രദ്ധ പതിയാത്തതായാണ് കാണുന്നത്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇന്ന് കാണുന്ന പെരുപ്പത്തിന് ഇത് കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. നാല്പത്തഞ്ച് വർഷം മുമ്പ് വിദ്യാർഥിയായി ഞാൻ തിരുവനന്തപുരത്തെത്തുമ്പോൾ ആറ്റുകാലും പൊങ്കാലയും ആരും തന്നെ അറിയുമായിരുന്നില്ല. ഇന്ന് തിരുവ്നന്തപുരം നിവാസികളെ മാത്രമല്ല, നാട്ടിലെല്ലാവരെയും പൊറുതി മുട്ടിക്കുന്ന ഒരു മനശ്ശല്യമായി അത് വളർന്നിരിക്കുന്നു.നഗരവാസികൾ വീട്ടിലിരിക്കാനോ പുറത്തിറങ്ങാനോ കഴിയാത്തവിധത്തിൽ വിഷമിക്കുന്നു. പൊങ്കാലയിലൂടെ മനസ്സമാധാനവും ഐശ്വര്യവും ലഭിക്കുന്നു എന്ന് തെറ്റിദ്ധരിച്ച് ഇത്രയേറെ ജനങ്ങളെത്തുന്നുവെന്നത് തന്നെ വലിയൊരു സാമൂഹിക-സാംസ്ക്കാരിക പ്രശ്നമാണ്. അങ്ങനെയിരിക്കെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഈ ആഘോഷങ്ങളെ കാണുന്നതിലോ വിലയിരുത്തുന്നതിലോ റിപ്പോർട്ട് ചെയ്യുന്നതിലോ എല്ലാം തികച്ചും വിമർശനാതമകസമീപനം കൈക്കൊള്ളാൻ നാം ബാധ്യസ്തരാണ്. കൈരളിക്ക് പാർട്ടിയുമായുള്ള ബന്ധം എന്ത് തന്നെയായിരുന്നാലും സാമൂഹികമായ ഈ ഉത്തരവാദിത്തത്തിൽനിന്ന് അതിന് ഒഴിഞ്ഞുനിൽക്കാനാവില്ല. പക്ഷേ വിമർശനത്തിന്റെ സ്ഥാനത്ത് ഭക്തിക്കോമരങ്ങളെയും ലജ്ജിപ്പിക്കുന്ന സ്തുതിഗീതങ്ങളുമായാണ് ഇതിനെയെല്ലാം സമീപിച്ചുകാണുന്നത്. വള്രെ ഗൌരവത്തോടെ ചർച്ച ചെയ്യുകയും കൈകാര്യം ചെയ്യുകയും വേണ്ട ഒരു പ്രശ്നം തന്നെയാണിത്. എന്നാൽ, ഇത് ആറ്റുകാൽ പൊങ്കാലയെ സംബന്ധിച്ച് മാത്രമല്ല, എല്ലാ മതങ്ങളുടെയും ഉത്സവങ്ങളെയും പെരുന്നാളുകളെയും ഉറൂസുകളെയും മറ്റും സംബന്ധിച്ച കാര്യമായി കാണേണ്ടതുണ്ടെന്നതും പ്രധാണമാണ്.
എസ്. രാജശേഖരൻ.

 മറുപടി: 

ഏകദേശം 175 വർഷത്തോളം പഴക്കമുള്ള മാർക്സിസ്റ്റ്‌ ചിന്താഗതികൾ കാലപ്പഴക്കം വരികയും 6000-7000 വർഷത്തോളം (ഏകദേശം) പഴക്കമുള്ള മതവിശ്വാസങ്ങൾ രോഗാണുക്കളെ പോലെ ഇന്നും വ്യാപിച്ചു കൊണ്ടുമിരിക്കുന്നു. മതങ്ങളുടെ strategy പഠിച്ചാൽ നല്ലരീതിയിൽ പുതിയൊരു കമ്മ്യൂണിസം ഉണ്ടാക്കിയെടുക്കാം. മനുഷ്യനു ഉദാത്തമായ വഴി തെളിച്ചു കൊടുക്കാൻ അറിയില്ലയെങ്കിൽ ഇപ്പോഴത്തെ കമ്മ്യൂണിസം പഴഞ്ചൻ ആണ്. തോക്ക് ചൂണ്ടി ഒരു മനുഷ്യനെയും നന്നാക്കാൻ കഴിയില്ല എന്നതിന്റെ ഉത്തരമാണ് കമ്മ്യൂണിസത്തിന്റെ പരാചയം. കമ്മ്യൂണിസത്തിനും മത വിശ്വാസത്തിനും മുകളിൽ വരാൻ പുതിയൊരു ഉൾകാഴ്ച ഇല്ലാതെ പോയതാണ് മനുഷ്യരാശിയുടെ പരാചയം. ആറ്റുകാൽ പൊങ്കാല കടലിലെ കടുകാണ്‌.

Tuesday, January 21, 2014

മാറ്റിമറിക്കുന്ന ചില ചിന്താഗതികൾ


ഹരീന്ദ്രൻ, കറങ്ങാത്ത ഫാനില്‍ കുടുക്കിട്ട് കറങ്ങുന്ന ഭൂമിക്കു ഭാരമാകണ്ടായെന്ന് വീണ്ടുമൊരിക്കൽക്കൂടി തീരുമാനമെടുത്തു. 

അപ്പോൾ നിലാവ്  യശോധരയുടെ മട്ടുപ്പാവിന്റെയും തൊഴുത്തിന്റെയും നേരെ മുകളിൽ വീണുകിടക്കുകയായിരുന്നു. ജനാലയുടെ അഴിയിൽക്കൂടി അതുകാണാം. നരച്ച നിഴൽവീഴ്ത്തി ഏതോ രാപക്ഷി ചിറകടിച്ചു നീങ്ങുന്നതും കാണാം.

ശാരദാമ്മയുടെ സാരി മയിൽപീലി കണ്ണുകൾ പതിപ്പിച്ച നീല സർപ്പത്തെപോലെ വളഞ്ഞു പുളഞ്ഞ്‌ അടുത്തുതന്നെ കിടപ്പുണ്ട്. കഴിഞ്ഞ പ്രാവശ്യം ഇതുപോലെ തീരുമാനമെടുത്തപ്പോൾ കരുതിവച്ചതാണ്. ഇതുവരെ അവർ അത് തിരക്കിനടക്കുന്നതായി കണ്ടില്ല. എങ്കിൽ കള്ളി വെളിച്ച ത്താകുമായിരുന്നു. പീലിക്കണ്ണെന്ന് പളപളപ്പൻ സാരിയെ അവർ ഓമനപേരിട്ടു വിളിക്കുന്നു. രാശിചക്രത്തിൽ രണ്ടാമത് തെളിഞ്ഞ ഭർത്താവ്,  കാമുകിയായിരുന്നപ്പോൾ വാങ്ങിക്കൊടുത്ത പ്രേമത്തിന്റെ അച്ചുകുത്തിയ സമ്മാനം!.  തിരക്കിട്ട് അലമാരി പരതിയപ്പോൾ പീലിക്കണ്ണാണോ, അരുമക്കണ്ണാണോ എന്നൊന്നും നോക്കിയില്ല. കൈയിൽ തടഞ്ഞതെടുത്തു. ആ നിമിഷത്തിലല്ലെങ്കിൽ പിന്നൊരു നിമിഷത്തിൽ തീരുമാനം മാറി മറിഞ്ഞേക്കാം...അങ്ങിനെ കുറേയായി, കുരങ്ങൻ ചില്ലകളിൽ ചാടി കളിക്കുന്നപോലെ  ചാഞ്ചാടിക്കൊണ്ടിരുന്ന മനസാണല്ലോ എല്ലാത്തിനും കാരണം...ഒന്നിലും ഉറച്ചു നില്ക്കാത്ത മനസ്സ്...

ഷണ്‍മുഖം സാറിന്റെ  വീട്ടിൽ രാവിലെ പത്രം വലിച്ചെറിഞ്ഞ് ഡോബർമാൻ കുരച്ചു ഗേറ്റിനടുത്തു വരുമ്പോൾ തോന്നും പഠിച്ചുവലിയ  പ്രൊഫസറാകണമെന്ന്. ഗോവിന്ദൻ ചെട്ടിയാരുടെ വീട്ടിൽ ഒരുചുമട് തുണികളുമായി ദിവസപ്പിരിവാണെന്ന് പറഞ്ഞു ചെന്നപ്പോൾ--, മഠയത്തരം..! മക്കൾ രണ്ടുപേർ പെന്ൻസിൽവേനിയായിൽ, ഒരാൾ ഓസ്ട്രേലിയ, ഒരാൾ, ഒരേയൊരു മകൾ സകുടുംബം സിംഗപ്പൂരിൽ... അവരെ ചുറ്റിപ്പറ്റിയാണ് ഇവിടെ പലരും ജീവിച്ചു പോരുന്നത്. നെടുകയും കുറുകെയും വരകളുള്ള, നിറം മങ്ങിയ പൊളിസ്റ്റർ തുണികളുമായി തവണപ്പിരിവിനു പോകാൻ പറ്റിയ സ്ഥലം..!

പെന്ൻസിൽവേനിയാക്കാരന്റെ മകൾ ഒഴിവിനു നാട്ടിൽ വന്നതായിരിക്കും; ഒന്നരമുഴം ലിനൻ തുണികൊണ്ട് ശരീരമാസകലം മറച്ച് റാമ്പിൽ നിൽക്കുന്ന ശൈലിയിൽ ചാമ്പ മരം ഉതുക്കി തിത്തക കളിച്ച മാറിടം കണ്ടപ്പോൾ തോന്നിയതാണ്,- നാടുവിട്ടുപോണം!. യൂറോപ്പ് കീഴടക്കി തുകൽ ജാക്കേറ്റിൽ കൈയും തിരുകി മേർസിടെസിന്റെ ഒരു നീണ്ട നിരയിൽ ലാങ്ങ്ചുറി*   മാത്രമണിഞ്ഞ ഒരുപറ്റം ഭാര്യമാരും അകമ്പടിക്കാരുമായി യശോധരയുടെ ടെറസ്സ് പിഴുതു ദൂരെയെറിഞ്ഞ് കൂറ്റൻ ബംഗ്ലാവു പണിത് വന്നു കയറണമെന്ന്.

റെക്രിയേഷൻ ക്ലബ്ബിൽ മന്ത്രിമാരുടെയും പണച്ചാക്കുകളുടെയും ആഡംബര കാറുകൾക്ക് ഗേറ്റ് അടച്ചു തുറക്കൽപ്പണി ചെയ്തു കൊണ്ടിരുന്നപ്പോൾ തോന്നിയതും മറിചൊന്നുമല്ല. ചെറിയ രീതിയിലെങ്കിലുമൊരു 'പ്രധാന മന്ത്രി'.

നേശൻ രണ്ടാം ഭാര്യയുടെ മകൾ സവിധയെ ഹൊസ്റ്റലിൽ ചെന്ന് അമ്മയ്ക്കു സുഖമില്ലായെന്ന കഥയുണ്ടാക്കി കല്ലെക്കാട്ട് എസ്റ്റെറ്റിൽ പതിമൂന്നു പേരുടെ പേക്കൂത്തിന് വിധേയയായ കഥ പുറത്തുവന്നപ്പോൾ വെത്യസ്ഥമായ ആഗ്രഹമാണുണ്ടായത്. ആദ്യമായി ഒരു അധോലോക നായകനാകണമെന്നു  തോന്നി. നേശനെ ചുട്ട കോഴിയെ പറപ്പിക്കുന്നപോലെ എ. കെ 47 വച്ച് പറപ്പിക്കാൻ. ജയിലഴികൾ  വെളുത്തകടലാസിൽ കോറിയിടാൻ തുടങ്ങിയതും ചിത്രകാരനാകൻ കരിക്കട്ടകൾ തപ്പിതുടങ്ങിയതും അന്നുമുതലാണ്.

എന്തിനേറെ മൈനക്കണ്ണുകൾ നീട്ടിയെഴുതി റോസ് പൌടറിട്ടു മുഖം മിനുക്കി ഭരതനാട്യം കളിക്കുന്ന കൊച്ചു സുന്ദരികളെ കാണുമ്പോൾ പെണ്ണാകാനോ പെണ്‍വേഷം കെട്ടാനോ നാണത്തോടെ കൊതിയൂറും. മനസുതളിർക്കുന്ന പാട്ടുകേൾക്കുമ്പോൾ അപ്പോൾത്തന്നെ ഗായകനാകണം, സിനിമ കണ്ടാൽ ഹോളിവുഡിൽ പോകണം. പണിക്കുപോകാതെ വീട്ടിൽ ചൊറിയും കുത്തി ശാരദാമ്മയുടെ വള്ളുവനാടൻ തെറികേട്ടു മടുത്ത് രാമൻ മേസ്ത്രിയെപ്പോയി കണ്ടപ്പോൾത്തോന്നി രാജ്യം അറിയപ്പെടുന്ന ഒരു മേസ്ത്രിയാകണമെന്ന്.

രാമൻ മേസ്ത്രി കൈയാളെ അത്രപെട്ടെന്ന് മേസ്ത്രിയാക്കില്ലന്ന്  അനുഭവസ്ഥർ പറഞ്ഞു. എന്നാലും ശാരദാമ്മയ്ക്ക് പോകണമെന്ന നിർബന്ധം. ഒരുതരം ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം അന്നുമുതൽ തുടങ്ങി. പണി കഴിഞ്ഞാലും കൂടെ നടക്കണം.., 'റാൻ'- മൂളേണ്ട. പകരം എന്തുപറഞ്ഞാലും വിനയത്തോടെ മേസ്ത്രീ.., മേസ്ത്രീ..., എന്ന് പറഞ്ഞുകൊണ്ടിരിക്കുക. കോമളത്തിന്റെ വീട്ടിലോ, ശോഭനയുടെ വീട്ടിലോ ആരും വരില്ലാന്നുറപ്പുള്ള പേരുകേട്ട മധവിയക്കന്റെ വീട്ടിലാണെങ്കിൽ പ്പോലും വല്ല കൈയാലയുടെയോ മതിലിന്റെയൊ ഇരുൾ വീഴ്ത്തുന്ന പടർപ്പുകൾക്കടിയിൽ ഒളിഞ്ഞിരുന്ന് അപകടസാധ്യതയുള്ള നിഴലുകൾ എങ്ങാനും പ്രത്യക്ഷപ്പെട്ടാൽ പൊങ്ങൻ തവള കരയുന്നതുപോലെ മേസ്ത്രീ.., മേസ്ത്രീ... എന്ന് കരയണം..! ഉറുമ്പും, പഴുതാരകളും എത്രയോ കാല്പത്തിയിലൂടെ കയറി ഇറങ്ങി പോയി.  വള്ളുവനാടൻ തെറി ഇതിനെക്കാൾ ഭേദമാണെന്ന് അപ്പോൾ ചിന്തിക്കേണ്ടി വരും. രാമൻ മേസ്ത്രി ഒരിടത്ത് പോകുമ്പോൾ മാത്രം ഇരുട്ടിൽ മേസ്ത്രീ.., മേസ്ത്രീ.. എന്ന് തവളക്കരച്ചിൽ കരയാൻ കൊണ്ടുപോകറില്ലായെന്നു അശരീരിയുണ്ടായി. അത് മേസ്ത്രിയാകണമെന്ന് തന്നോട് നിർബന്ധം പിടിച്ച ശാരദാമ്മയുടെ  അരമനയാണെന്നത് ശിവരാമാന്റെ അശരീരിയായിരുന്നു. ശിവരാമൻ മുന്നേയുള്ള അദേഹത്തിന്റെ പൊങ്ങൻ തവളയാണ്. മീശപിരിച്ച് നാലും അഞ്ചും മാസം കൂടുമ്പോൾ ശങ്കരനദ്ദേഹം വരും. ശാരദാമ്മ നാണം മാറാത്ത പോക്കുവെയിൽപോലെ ആദ്യ ഭർത്താവിലുണ്ടായ കാർക്കോടകനെ നേരത്തെയുറക്കി മണിയറ പിടിക്കും. മേസ്ത്രി ചുളുക്കിയിട്ട മെത്തയിൽ ശങ്കരനദ്ദേഹം മീശപിരിച്ച് നീണ്ടു നിവർന്നു കിടക്കുകയാണ്. ശിവാനന്ദ സ്വാമികൾ ശവാസനത്തിൽ കിടക്കുന്നപോലെ.

അമ്മ ഇറങ്ങിപ്പോയില്ലായിരുന്നെങ്കിൽ ശങ്കരനദ്ദേഹത്തിന്റെ കാലചക്രം വീണ്ടും മുഷിപ്പിക്കുമ്പോൾ മൂന്ന്, നാല്...ആറ്...ചക്രം കറക്കിക്കൊണ്ടേയിരിക്കും. മാർക്സിസം വായിച്ചിരുന്നപ്പോൾ ചരിത്രവും പുരാണവും  പഠിക്കാതെ പോയതു കൊണ്ട് അമ്മയ്ക്ക് ഭാര്യമാരുടെ സമ്മേളനം അപരിചിതമായി തോന്നിയിട്ടുണ്ടാകും. ശാരദയുടെ  ഇളക്കത്തിൽ ഭർത്താവ്‌ ആടിയുലഞ്ഞപ്പോൾ അവർ ആരോടും പറയാതെ എങ്ങോട്ടോ കാല് പൊടിമണ്ണിലുറപ്പിച്ച്  ഇറങ്ങി. ഹരീന്ദ്രനെ പേറ്റുനോവ്‌  തികട്ടുന്നതുപൊലെ അന്നുരാത്രി ഇരുളിൽ രണ്ടു കൈകൾ വരിഞ്ഞുമുറുക്കി. ഇളംചൂടുള്ള കണ്ണുനീർ തിക്കിത്തിരക്കി മുഖത്ത് പടർന്നു. ശങ്കരനദ്ദേഹം ഇറയത്ത്‌ ചേതക്കിന്റെ സാരി ഗാർഡ് മാറ്റി സ്റ്റാർടിങ്ങ് ലിവറിലെ തുരുമ്പ് ചുരണ്ടി കൊണ്ടിരിക്കുകായിരുന്നു പിറ്റേന്ന്. എവിടെയെല്ലമാണ് തിരക്കിനടന്നത്. ആ നടത്തത്തിൽ പോളിയോ വശീകരിച്ച കാലുകൾക്ക് ചുവടുറപ്പും എങ്ങും ഒട്ടിപിടിക്കാത്ത ചിന്താഗതികളും തമ്മിൽ കൈകോർത്തു. സ്വന്തം മകനെ ജാരന്റെ സന്തതിയാക്കി ശങ്കരനദ്ദേഹം അമാനുഷനാക്കി.

 നിലാവ് യശോധരയുടെ  മട്ടുപ്പാവിന്റെയും തൊഴുത്തിന്റെയും നിഴൽ ഇങ്ങേത്തലക്കലേക്ക് ചരിച്ചുതുടങ്ങി. യശോധരയ്ക്ക് മുൻപ് ഉത്തമപുരുഷനായ ശങ്കരനദ്ദേഹത്തിന്റെ മേത്ത് ഒരു കണ്ണുണ്ടാ യിരുന്നുവെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങിനെയാണ്‌ സംശയ രോഗിയായ നളിനൻ നെടുനീളൻ മതിൽ ഉയർത്തിക്കെട്ടി മുകളിൽ കുപ്പിച്ചില്ല് പാകി പ്രവാസത്തിലേക്ക് കഴിഞ്ഞ പ്രാവശ്യം വീണ്ടും അഴിഞ്ഞുപോയത്.

നിലാവ് പുലർച്ചയിലേക്ക് ഗോൾഫ് പന്തുപോലെയാണ്. അടുത്ത കിടങ്ങിലേക്ക് ഉരുളുന്നു... ഒരുപാട് ആലോചിച്ചുകൂട്ടി. ലക്ഷ്യം വീണ്ടും മാറി മറിഞ്ഞിരിക്കുന്നു. ഇപ്പോൾ തോന്നുന്നു അമ്മ ഇറങ്ങിപ്പോയതുപോലെ എങ്ങോട്ടെങ്കിലും....

* lingerie